
കണ്ണൂർ: ചെറുപുഴക്കാരുടെ ഉറക്കം കെടുത്തി മുഖം മൂടി ധരിച്ച അജ്ഞാതൻ. രാത്രിയിലെത്തി വീടിന്റെ വാതിലില്‍ മുട്ടും. വീടിന്‍റെ ചുവരിൽ കൈയടയാളം പതിക്കും. പോലീസും നാട്ടുകാരും ഒന്നിച്ച് തിരച്ചിലിനിറങ്ങിയിട്ടും ഇതുവരെ അജ്ഞാതനെ പിടിക്കാൻ കഴിഞ്ഞിട്ടില്ല.
ചെറുപുഴ ആലക്കോട് തേര്‍ത്തല്ലിയിലായിരുന്നു ആദ്യം അജ്ഞാതനെ കണ്ടത്. സന്ധ്യ മയങ്ങിയാല്‍ പിന്നെ അടിവസ്ത്രം ധരിച്ച് ദേഹത്ത് കരിയോയിലൊഴിച്ചാണ് മുഖം മൂടിധാരിയെത്തുന്നത്. കണ്ടവര്‍ പലരുമുണ്ട്. പക്ഷെ ആർക്കും ഇയാൾ പിടി കൊടുത്തില്ല. വീടുകളുടെ കതകില്‍ മുട്ടി ഭീതി വിതച്ച് രാത്രി മുഴുവന്‍ കറങ്ങി നടക്കും. പൈപ്പ് തുറന്നിടും. അങ്ങനെ വിക്രിയകള്‍ പലതായിരുന്നു.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അജ്ഞാതന്‍റെ ശല്യം ആലക്കോട് പോലീസ് സ്റ്റേഷന് പരിധിയില്‍ അവസാനിച്ചു. പിന്നാലെ അജ്ഞാതന്‍ എത്തിയത് ചെറുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു. പ്രൊപ്പൊയില്‍, കക്കോട്, കന്നിക്കടവ് ഭാഗത്താണ് അജ്ഞാതനെത്തി ഭീതി വിതക്കുന്നത്. വീടുകളുടെ കതകില്‍ മുട്ടിയ ശേഷം ആളുകൾ ഉണരുമ്പോള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെടും. വീടുകളുടെ ഭിത്തിയില്‍ കൈയടയാളം പതിപ്പിച്ചാണ് അടുത്ത വീട്ടിലേക്ക് യാത്രയാകുന്നത്.
പ്രാപ്പൊയില്‍ ഭാഗത്തെ കാലിത്തൊഴുത്തില്‍ ഒളിച്ചിരിക്കുന്നതിനിടെ നാട്ടുകാരെ കണ്ട് സ്ഥലം വിട്ടു. ഇവിടെ നിന്നും ഒരു ചെരിപ്പും കണ്ടെത്തി. ഒരേ സമയം പലയിടത്തും അജ്ഞാതനെ കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. ഇതിനു പിന്നില്‍ ഒരു സംഘം തന്നെയുണ്ടോയെന്നതാണ് സംശയം. നാട്ടുകാര്‍ സംഘടിച്ച് രാത്രിയില്‍ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് അജ്ഞാതനായി തെരച്ചില്‍ നടത്തുന്നുണ്ട്.. ചെറുപുഴ പോലീസ് ഈ മേഖലയില്‍ പട്രോളിംഗ് ശക്തമാക്കി. നാട്ടുകാരെ ഭയപ്പെടുത്താനായി ഇറങ്ങിയ ആരെങ്കിലുമാകും ഈ അജ്ഞാതനെന്ന നിഗമനത്തിലാണ് പോലീസ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam