
മലപ്പുറം: നിലമ്പൂര്‍ മൂത്തേടത്ത് റബ്ബര്‍ ടാപ്പിംഗിനിടെ ടാപ്പിംഗ് തൊഴിലാളി കാട്ടാനയുടെ മുന്നില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചോളമുണ്ടയിലെ ചുള്ളിക്കുളവന്‍ റഫീഖാണ് പുലര്‍ച്ചെ ടാപ്പിംഗിനിടെ തോട്ടത്തില്‍ വെച്ച് കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടത്. അരമണിക്കൂറോളം കാട്ടാന റഫീഖിനെ വളഞ്ഞിട്ട് ഓടിക്കുകയായിരുന്നു. ആനയുടെ പിടിയില്‍ പെടാതിരിക്കാന്‍ റഫീഖ് വളഞ്ഞും തിരിഞ്ഞും ഓടി സമീപത്തെ വടക്കന്‍ അലവിയുടെ വീട്ടിലെത്തുകയും, ബാത്ത്റൂമിന്റെ വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കി അതിനുള്ളില്‍ അഭയം പ്രാപിക്കുകയുമായിരുന്നു.
തുടര്‍ന്ന് റഫീഖിനെ കിട്ടാതെ വന്നതോടെ കലിപൂണ്ട ആന ബാത്ത്റൂമിന്റെ കതക് കുത്തിപ്പൊളിച്ച് തകര്‍ത്ത ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്. പ്രദേശത്ത് വന്യമൃഗ ശല്യം അതീവ രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഒരു മാസം മുന്‍പാണ് ഇതേ പ്രദേശത്ത് വെച്ച് കടുവ പശുവിനെ ആക്രമിച്ചു കൊന്നത്. വനാതിര്‍ത്തിയില്‍ സ്ഥാപിച്ച സോളാര്‍ ഫെന്‍സിംഗ് കൃത്യമായി ചാര്‍ജ് ചെയ്യാത്തതാണ് കാട്ടാനകള്‍ ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങാന്‍ പ്രധാന കാരണമെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. പ്രദേശത്തെ രൂക്ഷമായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam