
തൃശ്ശൂര്‍: സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ തൃശ്ശൂരില്‍ സപ്ലൈകോയുടെ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി. നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങിനെത്തിയ മേയറും എംഎൽഎയും ഉദ്ഘാടനം നിര്‍വഹിക്കാതെ മടങ്ങിപ്പോയി. ഉദ്ഘാടനത്തിന് മുമ്പ് സാധനങ്ങള്‍ എത്തുമെന്നാണ് കരുതിയിരുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം. സബ്സിഡി സാധനങ്ങള്‍ ലഭിക്കുമെന്ന് കരുതി സപ്ലൈകോയിലെത്തിയ നിരവധി പേരാണ് നിരാശരായി മടങ്ങിയത്. ജോലിക്ക് പോലും പോകാതെയാണ് പലരും സാധനങ്ങള്‍ വാങ്ങാനെത്തിയത്.
പതിമൂന്നിനം സബ്സിഡി സാധനങ്ങൾ ഓണച്ചന്തയിൽ നിന്ന് വാങ്ങാമെന്ന സർക്കാർ പ്രഖ്യാപനം വിശ്വസിച്ച് നിരവധി പേരാണ് ഇന്ന് തൃശൂരിലെ സപ്ലെകോ ഓണച്ചന്തയിലെത്തിയത്. വടക്കാഞ്ചേരിയിൽ നിന്നും പുതുക്കാടുനിന്നും കാലത്ത് വണ്ടി കയറി തൃശൂരെത്തി പൊരി വെയിലത്ത് വരി നിന്ന് ടോക്കണെടുത്ത് അകത്ത് കയറി. ഉദ്ഘാടന മാമാങ്കത്തിന് തൃശൂർ എംഎൽഎയും മേയർ എം.കെ വർഗ്ഗീസുമെത്തി. ചടങ്ങ് തുടങ്ങും മുമ്പ് വരിനിന്നവർക്ക് സാധനങ്ങൾ കൊടുത്ത് തുടങ്ങാൻ മേയർ നിർദ്ദേശം നൽകി. സബ്സിഡി സാധനങ്ങൾ ആളുകൾ ചോദിച്ചതോടയാണ് കള്ളി വെളിച്ചത്തായത്.
13 ൽ നാലെണ്ണം മാത്രമാണ് സ്റ്റോറിലുള്ളത്. അരിയും ചെറുപയറും മല്ലിയും വെളിച്ചെണ്ണയും മാത്രം. അതിൽ വെളിച്ചെണ്ണയ്ക്ക് 141 രൂപയാണ് വില. പൊതുവിപണിയിലെ വിലയേക്കാൾ കൂടുതലാണെന്നാണ് നാട്ടുകാർ പറയുന്നു. പരാതിയും ചോദ്യം ചെയ്യലുമായതോടെ ഉദ്യോഗസ്ഥർ പരുങ്ങി. ഉദ്ഘാടനത്തിന് വിളിച്ചപമാനിച്ചവരോട് പ്രതിഷേധമറിയിച്ച് എംഎൽഎയും മേയറും വേദി വിട്ടു. ഓഡർ നൽകിയിട്ടുണ്ടെന്നും സാധനങ്ങള്‍ 23 ന് എത്തിയേക്കും എന്നുമാത്രമാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഇത്തവണ കിസ്മസ് ചന്തയില്ലാത്ത ജില്ലകളിൽ ഒന്നായ ആലപ്പുഴയിലെ സപ്ലൈകോ ബസാറുകളിലും സബ്സിഡി സാധനങ്ങൾ ഒന്നുമില്ല. സപ്ലൈകോ സ്റ്റോറില്‍ ജയ അരിയും മട്ട അരിയും ഉണ്ടെങ്കിലും സബ്സിഡി ഇല്ലാത്തതിനാൽ ഉയർന്ന വില നൽകണം. വാങ്ങാൻ ആളില്ലാത്തതിനാൽ പല കടളിലും ജീവനക്കാർ മാത്രമേയുള്ളൂ. പത്തനംതിട്ടയിൽ ഇന്നലെ തുടങ്ങിയ സപ്ലൈകോ പ്രത്യേക ക്രിസ്തുമസ് ഫെയറിൽ അഞ്ച് സബ്സിഡി ഇനങ്ങൾ മാത്രമാണുള്ളത്. സബ്സിഡി ഇനങ്ങൾ ഇല്ലാത്തതിനാൽ ആളും നന്നേ കുറവാണ്. വൈകാതെ ഉത്പന്നങ്ങൾ എത്തുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam