
കോഴിക്കോട്: തുരങ്കപാത ആരംഭിക്കുന്ന കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മറിപുഴ സന്ദർശിച്ച് നോര്‍വെ സംഘം. നോർവിജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡൊമിനിക് ലാംഗ് അടക്കമുള്ളവരാണ് മറിപുഴയിലെത്തിയത്. തുരങ്കപാത നിർമ്മാണത്തിന് സാങ്കേതികവിദ്യ കൈമാറുന്നതിന് വിദേശ സന്ദർശനത്തിൽ കേരള സർക്കാരും നോർവേയും തമ്മിൽ ധാരണാ പത്രം ഒപ്പിട്ടിപ്പെട്ടിരുന്നു. ഏറ്റവും അനുയോജ്യമായ പദ്ധതിയാണിതെന്നും തുടർനടപടികൾ അടുത്ത ദിവസം തന്നെ സർക്കാരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ഡോമിനിക് ലാംഗ് സന്ദര്‍ശത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു.
ലിന്റോ ജോസഫ് എം.എൽ.എ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ, സംസ്ഥാന പ്ലാനിംഗ് ബോർഡ് വിദഗ്ദ്ധ അംഗങ്ങളായ ഡോ. കെ. രവി രാമൻ, ഡോ. നമശ്ശിവായം.വി, സംസ്ഥാന ദുരന്ത നിവാരണ മാനേജ്‌മെന്റ് അതോറിറ്റി ഉദ്യോഗസ്ഥൻ ഡോ. ശേഖർ കുര്യാക്കോസ്, ചീഫ് ഡിവിഷൻ പെർസ്പെക്റ്റീവ് പ്ലാനിംഗ് സന്തോഷ് വി, കൊങ്കൺ റെയിൽവേ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ബീരേന്ദ്ര കുമാർ, പിഡബ്ല്യുഡി സൂപ്രണ്ടിങ് എഞ്ചിനീയർ വിശ്വ പ്രകാശ്, എക്സിക്യുട്ടീവ് എഞ്ചിനീയർ ഹാഷിം, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ മിഥുൻ തുടങ്ങിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംഘത്തിൽ ഉണ്ടായിരുന്നു.
നിലവില്‍ ഇന്ത്യന്‍ റെയില്‍വേക്ക് തുരങ്കപ്പാത നിര്‍മ്മാണത്തില്‍ നോര്‍വേയുടെ സാങ്കേതിക സഹകരണം ലഭിക്കുന്നുണ്ട്. മണ്ണിടിച്ചിലിനുള്ള സാധ്യത മുന്‍കൂട്ടി മനസ്സിലാക്കാനുള്ള സാങ്കേതികവിദ്യ വിവിധ രാജ്യങ്ങളില്‍ നോര്‍വീജിയന്‍ ജിയോ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിജയകരമായി നടപ്പിലാക്കുന്നുണ്ട്. തീരശോഷണത്തിന്‍റെ കാര്യത്തിലും ആധുനികവും സ്വാഭാവികവുമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. പരിസ്ഥിതിയെയും ആവാസ വ്യവസ്ഥകളെയും പരിക്കേല്‍പ്പിക്കാതെ തുരങ്കപാതകള്‍ നിര്‍മ്മിച്ച് സുഗമമായ ഗതാഗതം സാധ്യമാക്കുന്ന നോര്‍വ്വേ മാതൃകയില്‍ കേരളത്തിന് അനുകരിക്കാനാവുന്നതാണെന്ന് മുഖ്യമന്ത്രി യൂറോപ്പ് സന്ദര്‍ശിച്ചതിന് പിന്നാലെ പ്രതികരിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam