
തിരുവനന്തപുരം: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന പരിശോധനയിൽ 1.2 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സുരാജ്(33) ആണ് എക്സൈസിന്‍റെ പിടിയിലായത്. എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ശ്യാംകുമാർ.എസ് ന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് വാൻറോസ് ജംഗ്ഷന് സമീപത്ത് വച്ച് സ്‌കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവ് കണ്ടെടുത്തത്.
വാഹന പരിശോധനക്കിടെ സംശയം തോന്നി സുരാജിന്‍റെ സ്കൂട്ടർ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. നഗരത്തിലെ വിവിധയിടങ്ങളിൽ ചില്ലറ വിൽപ്പനക്കെത്തിച്ചതാണ് കഞ്ചാവെന്ന് എക്സൈസ് പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ നവാസ്, അഷ്റഫ്, പ്രിവന്റീവ് ഓഫീസർ അജയൻ, പ്രിവന്റീവ് ഓഫീസർമാരായ(ഗ്രേഡ്) ബിജു, ശെൽവം,സിവിൽ എക്സൈസ് ഓഫീസർ അരുൺ മോഹൻ, വനിത സിവിൽ എക്സൈസ് ഓഫീസർ വിനിത, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ഡ്രൈവർ രാജേഷ് കുമാർ എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.
അതിനിടെ ഇടുക്കി കുരിശുപ്പാറയിൽ ബൈക്കിൽ കടത്താൻ ശ്രമിച്ച 1 കിലോയിലേറെ കഞ്ചാവുമായി ജെഫ്രിൻ ജോസ് (24 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു. അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ രാഹുൽ ശശയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സുകു.കെ.വി, പ്രിവന്റീവ് ഓഫീസർ സുധീർ.വി.ആർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) സുരേഷ്.കെ.എം, സിവിൽ എക്സൈസ് ഓഫീസർ റോജിൻ അഗസ്റ്റിൻ, മുഹമ്മദ് ഹാഷിം, ജീവൻ പ്രകാശ് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
കൊല്ലം കരുനാഗപ്പള്ളിയിൽ 15 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി ഒരാളെ എക്സൈസ് പിടികൂടി. ഷൈൻകുമാർ ഏകയാൽ എന്നയാളാണ് പിടിയിലായത്. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ.ഷാജിയും പാർട്ടിയും ചേർന്നാണ് പരിശോധന നടത്തിയത്. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ്, നിധിൻ, അൻസാർ, വനിത സിവിൽ എക്സൈസ് ഓഫീസർ രാജി.എസ്. ഗോപിനാഥ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ(ഗ്രേഡ്) അബ്ദുൽ മനാഫ് എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam