
കൊല്ലം: ജില്ലാ ആശുപത്രിയിലെ ജീവനക്കാരനെ രോഗി മർദിച്ചതായ് പരാതി. ശ്വാസ തടസ്സത്തിന് ചികിത്സ തേടിയെത്തിയ ചവറ സ്വദേശി 64 കാരനായ സെബാസ്റ്റ്യനാണ് ജില്ലാ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് ആയ കുരീപ്പുഴ സ്വദേശി സുരേഷ് ബാബുവിനെ ആക്രമിച്ചത്. തലയ്ക്കും കഴുത്തിനും ഗുരുതര പരിക്കേറ്റ സുരേഷ് ബാബുവിനെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെ ജില്ലാ ആശുപത്രിയിലെ പുതിയ ഐസിയുവിലായിരുന്നു സംഭവം.
സെബാസ്റ്റ്യനോട് കിടക്കയിൽ നിന്ന് എഴുന്നേൽക്കരുതെന്ന് സുരേഷ് ബാബു ആവശ്യപ്പെട്ടു. പുലർച്ചയും ഇയാൾ എഴുന്നേറ്റു നടക്കുന്നതു കണ്ടപ്പോൾ സുരേഷ് ബാബു ചോദ്യം ചെയ്തതാണ് സെബാസ്റ്റ്യനെ പ്രകോപിപ്പിച്ചത്. കിടക്ക ഉയർത്തുന്ന കമ്പി ഉപയോഗിച്ചാണ് ഇയാൾ സുരേഷിനെ തലയ്ക്ക് അടിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ മറ്റ് ജീവനക്കാർ ചേർന്നാണ് സെബാസ്റ്റ്യനെ കീഴ്പ്പെടുത്തിയത്. അടിയേറ്റ് സുരേഷ് ബാബുവിന്റെ നെറ്റിയിൽ മൂന്ന് തുന്നലും തലയുടെ പിൻഭാഗത്ത് ഏഴ് തുന്നലുമുണ്ട്. കഴുത്തിലെ എല്ലിന് പൊട്ടലുമുണ്ട്.
നഴ്സിംഗ് അസിസ്റ്റന്‍റ് സുരേഷ് ബാബുവിന്റെ മൊഴിരേഖപ്പെടുത്തി കൊല്ലം ഈസ്റ്റ് പൊലീസ് സെബാസ്റ്റ്യനെതിരെ കേസെടുത്തു. സെബാസ്റ്റ്യൻ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം ജില്ലാ ആശുപത്രിയിൽ ന്യൂറോ സർജൻ ഇല്ലാത്തതിനാൽ ആണ് സുരേഷ് ബാബുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam