കർണ്ണാടക അതിർത്തി ഗ്രാമമായ ബൈരകുപ്പയിലെത്തി വിഷം കഴിച്ചാണ് കൃഷ്ണൻ കുട്ടി മരിച്ചത്.
പുല്‍പ്പള്ളി: വയനാട് പുൽപ്പള്ളിയിൽ കടബാധ്യതയെ തുടർന്ന് വയോധികൻ ആത്മഹത്യ ചെയ്തു. ഭൂദാനം നടുക്കുടിയിൽ കൃഷ്ണൻകുട്ടിയാണ് മരിച്ചത്. . കർണ്ണാടക അതിർത്തി ഗ്രാമമായ ബൈരകുപ്പയിലെത്തി വിഷം കഴിച്ചാണ് കൃഷ്ണൻ കുട്ടി മരിച്ചത്. ഏറെ നാളായി ലോട്ടറി വിൽപ്പനയായിരുന്നു തൊഴിൽ. ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്നാരോപിച്ച് കുടുംബം രംഗത്തെത്തി.
സുൽത്താൻ ബത്തേരി കാർഷിക വികസന ബാങ്കിൽ നിന്നും കൃഷ്ണൻ കുട്ടി 2013 ൽ ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഭാര്യയുടെ പേരിലാണ് വായ്പ എടുത്തിരുന്നത്. രണ്ടു തവണ തിരിച്ചടവ് നൽകിയെങ്കിലും പിന്നീട് മുടങ്ങി. ജപ്തി നടപടികൾ ആരംഭിക്കുമെന്നു കാണിച്ച് ബാങ്ക് പല തവണ നോട്ടീസ് അയച്ചു. തുടർന്ന് ജീവനക്കാർ വീട്ടിൽ വരികയും ഭീഷണിപ്പെടുത്തിയെന്നുമാണ് കുടുംബത്തിന്റെ ആക്ഷേപം.
വീടിന് സമീപം കൃഷി തുടങ്ങാൻ വേണ്ടിയാണ് ബാങ്കിൽ നിന്ന് ലോൺ എടുത്തത്. കൃഷ്ണൻകുട്ടിയെ ഭീഷണിപെടുത്തിയിട്ടില്ലെന്നും നിയമപരമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നും സുൽത്താൻ ബത്തേരി കാർഷിക വികസന ബാങ്ക് വ്യക്തമാക്കി.
Read More : ശസ്ത്രക്രിയക്കിടെ വ്യാജഡോക്ടർ വൃക്കകൾ മോഷ്ടിച്ചു; പിന്നാലെ ഭർത്താവ് ഉപേക്ഷിച്ചു; ദുരിതത്തിന് നടുവിൽ യുവതി