മണിക്കൂറുകൾക്ക് ശേഷം സ്ഥലത്തെത്തിയ വനപാലക സംഘം കാട്ടാനകളെ വിരട്ടിയോടിച്ച ശേഷം ദമ്പതികളെ രക്ഷപ്പെടുത്തുകയായിരുന്നു
കൊല്ലം: വിറക് ശേഖരിക്കാൻ വനത്തിൽ പോയ ദമ്പതികൾ കാട്ടാന ആക്രമണത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്. മരമുകളിൽ അഭയം തേടിയ ദമ്പതികളെ വനപാലക സംഘം എത്തി രക്ഷപ്പെടുത്തി. മുള്ളുമല ഭാഗത്ത് കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം. പിറവന്തൂർ മുള്ളുമല ഉന്നതിയിലെ കരുണാകരൻ, റംസ എന്നിവരാണ് വിറക് ശേഖരണത്തിനായി പോകും വഴി കാട്ടാന കൂട്ടത്തിന്റെ മുന്നിൽ അകപ്പെട്ടത്. ഭയന്ന ദമ്പതികൾ വനത്തിനുള്ളിലെ തേക്ക് മരത്തിൽ കയറി രക്ഷപെടുകയായിരുന്നു. മണിക്കൂറുകൾ പിന്നിട്ടിട്ടും ആനക്കൂട്ടം മടങ്ങാതായതോടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണിൽ കരുണാകരൻ മണ്ണാറപ്പാറ റേഞ്ച് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ എത്തിയെങ്കിലും കാട്ടാനകൾ പിന്മാറിയില്ല. മണിക്കൂറുകൾക്ക് ശേഷം സ്ഥലത്തെത്തിയ വനപാലക സംഘം കാട്ടാനകളെ വിരട്ടിയോടിച്ച ശേഷം ദമ്പതികളെ രക്ഷപ്പെടുത്തുകയായിരുന്നു.
രണ്ടാഴ്ച മുൻപ് കടശ്ശേരിയിൽ അച്ഛനും മകളും കാട്ടാന ആക്രമണത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. കിഴക്കൻ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. കാട്ടാനകൾ നാട്ടിൽ ഇറങ്ങുന്നത് തടയാൻ സൗരവേലി നിർമ്മിക്കുന്ന നടപടികൾ ആരംഭിച്ചെങ്കിലും പാതി വഴിയിൽ ഉപേക്ഷിച്ചു. കൃഷി നശിപ്പിക്കുന്നതിന് പുറമെ, ആനകൾ പട്ടാപ്പകൽ വ്യത്യാസമില്ലാതെ റോഡിലിറങ്ങുന്നതിനാൽ കടുത്ത ഭീതിയിലാണ് പ്രദേശവാസികൾ. വരൾച്ച കനത്തതോടെ ആനയടക്കമുള്ള കാട്ടുമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്.


