ശസ്ത്രക്രിയക്കിടെ വ്യാജഡോക്ടർ വൃക്കകൾ മോഷ്ടിച്ചു; പിന്നാലെ ഭർത്താവ് ഉപേക്ഷിച്ചു; ദുരിതത്തിന് നടുവിൽ യുവതി
കുട്ടികളെ വളർത്താനും മുന്നോട്ട് ജീവിക്കാനും വഴിയില്ലാത്ത അവസ്ഥയിലാണ് സുനിത. കൂലിവേല ചെയ്താണ് ഇവർ കുടുംബം പുലർത്തിയിരുന്നത്. ഹോസ്പിറ്റലിൽ അഡ്മിറ്റായതിന് ശേഷം സുനിതക്ക് ജോലിക്ക് പോകാൻ സാധിക്കുന്നില്ല.
പട്ന: രണ്ട് വൃക്കകളും നഷ്ടമായ യുവതിയെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച് ഭർത്താവ്. ബീഹാറിലെ മുസാഫിർപൂർ സ്വദേശിനിയായ സുനിത എന്ന യുവതിക്കാണ് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നത്. മുസാഫിർപൂരിലെ നഴ്‌സിംഗ് ഹോമിൽ ഗർഭാശയ അണുബാധക്ക് ചികിത്സ തേടിയെത്തിയ സുനിതയുടെ വൃക്കകൾ വ്യാജ ഡോക്ടർ തട്ടിയെടുക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഭർത്താവ് മൂന്നു കുട്ടികളെയും സുനിതയെയും ഉപേക്ഷിച്ച് കടന്നു കളഞ്ഞു. കുട്ടികളെ വളർത്താനും മുന്നോട്ട് ജീവിക്കാനും വഴിയില്ലാത്ത അവസ്ഥയിലാണ് സുനിത. കൂലിവേല ചെയ്താണ് ഇവർ കുടുംബം പുലർത്തിയിരുന്നത്. ഹോസ്പിറ്റലിൽ അഡ്മിറ്റായതിന് ശേഷം സുനിതക്ക് ജോലിക്ക് പോകാൻ സാധിക്കുന്നില്ല.
''എനിക്ക് മൂന്നു കുട്ടികളാണുള്ളത്. ഭർത്താവ് എന്നെ ഉപേക്ഷിച്ചു പോയി. ഞാനിപ്പോൾ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. മരണദിനങ്ങൾ എണ്ണിക്കൊണ്ടിരിക്കുകയാണ്. എനിക്കിനി എത്ര ദിവസങ്ങൾ അവശേഷിക്കുന്നുണ്ടെന്ന് അറിയില്ല. ഞാനെന്ത് തെറ്റാണ് ചെയ്തത്? ഞാനില്ലാതായാൽ എന്റെ മക്കൾ എങ്ങനെ ജീവിക്കും?'' സുനിത ചോദിക്കുന്നു.
ഗർഭാശയ അണുബാധക്ക് ചികിത്സിക്കാനാണ് സുനിത നഴ്‌സിംഗ് ഹോമിലെത്തിയത്. ഇവരുടെ രണ്ട് വൃക്കകളും എടുത്ത് വ്യാജ ഡോക്ടർ കടന്നുകളഞ്ഞു. പിന്നീട് സുനിത എസ്കെ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. യുവതിയുടെ നില ഓരോ ദിവസവും വഷളായിക്കൊണ്ടിരിക്കുകായണ്. രണ്ട് ദിവസം കൂടുമ്പോൾ ഡയാലിസിസ് ചെയ്യണം. നിരവധി പേർ വൃക്ക നൽകാൻ മുന്നോട്ട് വരുന്നുണ്ടെങ്കിലും സുനിത അനുയോജ്യമായത് ലഭിക്കുന്നില്ല.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സുനിതയുടെ ഭർത്താവായ അക്ലു റാമും കൂടയുണ്ടായിരുന്നു. സുനിതക്ക് വൃക്ക നൽകാൻ ഇയാൾ തയ്യാറായിരുന്നു. എന്നാൽ ഇയാളുടെ വൃക്ക സുനിതക്ക് അനുയോജ്യമായിരുന്നില്ല. തുടർന്ന് വഴക്കുണ്ടാക്കി ഇയാൾ സുനിതയെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച് പോകുകയായിരുന്നു. തനിക്ക് ഇപ്പോൾ അവളോടൊപ്പം ജീവിക്കാൻ കഴിയില്ലെന്നും അതിനാലാണ് താൻ പോയതെന്നും അക്‌ലു റാം സുനിതയോട് പറഞ്ഞു. ആരോഗ്യമുള്ളപ്പോൾ കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയിരുന്നതായി സുനിത പറഞ്ഞു. 'ഇപ്പോൾ എനിക്ക് സുഖമില്ല. ഞാൻ ജീവിച്ചാലും മരിച്ചാലും തനിക്കൊന്നുമില്ലെന്ന് പറഞ്ഞ് ഭർത്താവ് എന്നെ ഉപേക്ഷിച്ചു പോയി.' സുനിത പറഞ്ഞു.
സുനിതയുടെ അമ്മയാണ് ഇപ്പോൾ ആശുപത്രിയിൽ പരിചരിക്കുന്നത്. ആശുപത്രി മാനേജ്‌മെന്റും സുനിതയെ സഹായിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഇതുവരെ കണ്ടെത്തിയ ദാതാക്കളിൽ ആരും സുനിതക്ക് വൃക്ക നൽകാൻ അനുയോജ്യരല്ല. സെപ്തംബർ മൂന്നിന് മുസാഫർപൂരിലെ ബരിയാർപൂർ ചൗക്കിന് സമീപമുള്ള ശുഭ്കാന്ത് ക്ലിനിക്കിലെ വ്യാജ ഡോക്ടർമാരാണ് സുനിതയുടെ വൃക്കകൾ മോഷ്ടിച്ചത്. യുവതിയുടെ നില വഷളായതോടെ ഡോക്ടറും ക്ലിനിക്ക് ഡയറക്ടറുമായ പവൻ അവളെ പട്‌നയിലെ നഴ്‌സിംഗ് ഹോമിൽ പ്രവേശിപ്പിച്ച് രക്ഷപ്പെട്ടു. പിന്നീട് പവനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി.
കനത്ത സുരക്ഷയ്ക്കിടെ അപൂര്‍വ്വയിനം കുരങ്ങുകളെ കാണാതായി; മൃഗശാലയിലെ കൂടുകള്‍ പൊളിച്ച നിലയില്‍, ആശങ്ക