
സുല്‍ത്താന്‍ബത്തേരി: നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. മുള്ളന്‍കൊല്ലി കാഞ്ഞിരപ്പാറയില്‍ ജോര്‍ജ് (67) ആണ് മരിച്ചത്. കനറാ ബാങ്ക് പുല്‍പ്പള്ളി ശാഖയിലെ മുന്‍ ജീവനക്കാരനായിരുന്നു. ഈ മാസം ആറിന് മുള്ളന്‍കൊല്ലി ടൗണിനടുത്തായിരുന്നു അപകടം. ജോര്‍ജ് പാതയോരത്ത് കൂടി നടന്നുപോകവെ നിയന്ത്രണം വിട്ട് എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.
അപകടം നടന്ന സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വെള്ളിയാഴ്ച വീട്ടില്‍ എത്തിക്കും. പരേതരായ മത്തായിയുടേയും ഏലിക്കുട്ടിയുടേയും മകനാണ് ജോര്‍ജ്. സഹോദരങ്ങള്‍: അന്ന, ജോയി, റോസ, സണ്ണി, ജോസഫ്, സജി, ബിജു, ബൈജു. സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം നാലരക്ക് മുള്ളന്‍കൊല്ലി സെന്റ മേരിസ് ഫൊറോന പള്ളി സെമിത്തേരില്‍ നടക്കും.
ഈ വര്‍ഷം വയനാട്ടില്‍ ബൈക്കിടിച്ച് മരിക്കുന്ന രണ്ടാമത്തെ കാല്‍നടയാത്രികനാണ് ജോര്‍ജ്. കഴിഞ്ഞ ജനുവരി മൂന്നിന് ജോലിസ്ഥലത്ത് നിന്ന് അവധി ലഭിച്ച് നാട്ടിലേക്കുള്ള ബസ് പിടിക്കാനായി ടൗണിലേക്ക് പോകവെ ബൈക്കിടിച്ച് കാല്‍നട യാത്രികനായ തമിഴ്നാട് ഗൂഡല്ലൂര്‍ ധര്‍മ്മപുരി പാളൈയം സ്വദേശി വടിവേല്‍ അണ്ണാമലൈ (52) മരണപ്പെട്ടിരുന്നു. റോഡ് മുറിച്ച് കടക്കുകയായിരുന്ന വടിവേലിനെ അതിവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രികര്‍ കൃഷ്ണഗിരി സ്വദേശികളായ രണ്ട് പേര്‍ക്കും പരിക്കേറ്റിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam