
തിരുവനന്തപുരം: ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി നടന്ന പരിശോധനയിൽ ബാലരാമപുരം വെടിവച്ചാൻകോവിൽ ഭാഗത്ത് നിന്നും മാരകമായ മയക്കുമരുന്ന് സ്റ്റാമ്പുകൾ പിടികൂടി. പാലോട് സ്വദേശിയായ ആസിഫ് മുഹമ്മദിനെയാണ് 486 മില്ലിഗ്രാം (18 എണ്ണം) എൽഎസ്ഡി സ്റ്റാമ്പുകളുമായി നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഡിജെ പാർട്ടികളിൽ വൻതോതിൽ രാസലഹരി വിൽപ്പന നടത്തുന്നയാളാണ് പ്രതി. 15 ഗ്രാമോളം കഞ്ചാവും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു. അന്തർ സംസ്ഥാനങ്ങളുമായി ബന്ധമുള്ള ആസിഫ് മുഹമ്മദ് ഇടനിലക്കാരെ തരപ്പെടുത്തിയാണ് വൻതോതിൽ തിരുവനന്തപുരത്ത് രാസലഹരി എത്തിച്ചിരുന്നത്. ഇയാളുടെ സ്‌കൂട്ടറും മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മണിവർണ്ണൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) രമേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, ലാൽകൃഷ്ണ, വിനോദ്, പ്രസന്നൻ, അൽത്താഫ്, അഖിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശാലിനി എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.