
കല്‍പ്പറ്റ: ബസില്‍ കടത്തുകയായിരുന്ന 113.57 ഗ്രാം എംഡിഎംഎ പിടികൂടി സംഭവത്തില്‍ കൂട്ടുപ്രതിയെയും മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെയാണ് തമിഴ്നാട് കോണ്‍ട്രാക്ട് കാരിയര്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന കണ്ണൂര്‍ കാടാച്ചിറ വാഴയില്‍ വീട്ടില്‍ കെ.വി. സുഹൈറി(24)ല്‍ നിന്ന് എം.ഡി.എം.എ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് മറ്റൊരാള്‍ക്ക് നല്‍കാനായി മയക്കുമരുന്ന് കൊണ്ടുപോകുകയാണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതോടെ സുഹൈര്‍ വഴി തന്നെ കൂട്ടുപ്രതിയെയും പിടികൂടാനുള്ള പ്ലാന്‍ പൊലീസ് ഉണ്ടാക്കിയതോടെയാണ് കോഴിക്കോട് പൂളക്കൂല്‍ പള്ളിയത്ത് നൊച്ചാട്ട് വീട്ടില്‍ എന്‍.എ ഉബൈദ്(29) പിടിയിലായത്.
ഉബൈദ് കോഴിക്കോട് ജില്ലയിലെ ലോക്കല്‍ വിതരണക്കാരന്‍ ആണെന്ന് പൊലീസ് പറഞ്ഞു. സുഹൈറിനെ പിടികൂടിയ ഉടന്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ലഹരി കടത്തുകാരന്‍ ആണെന്നും ഉബൈദിന് കൈമാറാനാണ് ലഹരി കടത്തുന്നതെന്നും മനസിലായത്. തുടര്‍ന്ന് സുഹൈറിന്റെ ഫോണ്‍ നിരീക്ഷിച്ചും സുഹൈറിനെ ഒപ്പം കൂട്ടിയുമുള്ള പൊലീസിന്റെ കൃത്യമായ ആസൂത്രണത്തിലാണ് ഉബൈദിനെ വലയിലാക്കിയത്. പേരാമ്പ്രയില്‍ നിന്നാണ് ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പൊലീസും ചേര്‍ന്ന് ഉബൈദിനെ വലയിലാക്കുന്നത്.
പൊലീസിന്റെ കെണിയില്‍ അകപ്പെട്ടെന്ന് മനസിലായതോടെ ഉബൈദ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചുറ്റുപാടും വളഞ്ഞ് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. മീനങ്ങാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകൂകയായിരുന്ന തമിഴ്നാട് കോണ്‍ട്രാക്ട് കാരിയര്‍ ബസ് മീനങ്ങാടി വെച്ച് ശനിയാഴ്ച രാവിലെ പരിശോധന നടത്തിയപ്പോഴാണ് സുഹൈറില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിലാക്കി അരയില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു. എസ്.ഐമാരായ വിനോദ്കുമാര്‍, കെ.ടി. മാത്യു, സി.പി.ഒമാരായ ക്ലിന്റ്, ഖാലിദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
Read More : 'കാനഡ റ്റു കേരള, കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ്; 350 ലേറെ പ്രവാസികളെ പറ്റിച്ച് ദമ്പതിമാർ തട്ടിയത് കോടികൾ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam