
തിരുവനന്തപുരം: നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് അടിയന്തിരമായി സംഭരണം ആരംഭിക്കാന്‍ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. സംഭരണ സീസണ്‍ ആരംഭിച്ചിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും വ്യക്തമായ തീരുമാനം എടുക്കാന്‍ സാധിക്കാത്ത ഗവണ്‍മെന്‍റ് ഈ കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. പാലക്കാടും കുട്ടനാട്ടിലും കൊയ്തു കഴിഞ്ഞ സ്ഥലങ്ങളില്‍ തുറസ്സായ സ്ഥലങ്ങളിലും പാടത്തും കൂട്ടിയിട്ട നെല്ല് മുളച്ചു തുടങ്ങിയിരിക്കുകയാണ്. കാലം തെറ്റിവന്ന മഴ കൃഷിക്കാരുടെ മനസ്സില്‍ വലിയ ആശങ്ക ഉളവാക്കിയിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി ചൂണ്ടികാട്ടി.
കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ കിലോ ഗ്രാമിന് 15 രൂപയില്‍ കൂടുതല്‍ അരിവിലയില്‍ വര്‍ദ്ധനവ് ഉണ്ടായിക്കഴിഞ്ഞു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അരി വാങ്ങാന്‍ ചര്‍ച്ച നടത്തുന്നതോടൊപ്പം കേരളത്തില്‍ ലഭ്യമായ നെല്ല് സംഭരിക്കാന്‍ മുന്നൊരുക്കം നടത്താത്ത സര്‍ക്കാര്‍ ഗുരുതരമായ കൃത്യ വിലോപമാണ് കാണിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൃഷി, സിവില്‍-സപ്ലൈസ്-സഹകരണ വകുപ്പുകള്‍ ഒന്നായി ചേര്‍ന്ന് ഈ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കി സംഭരണം ആരംഭിക്കണമെന്നും അനിശ്ചിതത്വം നീണ്ടുപോകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് ഈ കാര്യത്തില്‍ അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
കണ്ണീരൊഴിയാതെ കർഷകർ; കുട്ടനാട്ടിലെ നെല്ല് സംഭരണ പ്രതിസന്ധി; സമരവുമായി മുന്നോട്ട്
അതേസമയം നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് അടിയന്തരമായി സംഭരണം ആരംഭിക്കാന്‍ സർക്കാർ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും രംഗത്തെത്തി. സംഭരണ സീസണ്‍ ആരംഭിച്ചിട്ടും കൃഷിവകുപ്പിന് ഇതുവരെ വ്യക്തമായ തീരുമാനം എടുക്കാന്‍ സാധിക്കാത്തത് കർഷകരോടുള്ള കടുത്ത വഞ്ചനയാണ് . പാലക്കാടും കുട്ടനാട്ടിലും കൊയ്തു കഴിഞ്ഞ സ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും പാടത്തും നെല്ലു കൂട്ടിയിട്ടിരിക്കുന്നത് നശിച്ചു പോകുന്ന അവസ്ഥയിലാണ്. അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന മഴ കൃഷിക്കാരുടെ മനസ്സില്‍ വലിയ ആശങ്കയാണ് ഉളവാക്കിയിട്ടുള്ളത്. ഇക്കാര്യത്തിൽ കൃഷി, സിവില്‍-സപ്ലൈസ്-സഹകരണവകുപ്പുകള്‍ ചേര്‍ന്ന് അടിയന്തരമായി തീരുമാനമെടുത്ത് സംഭരണം ആരംഭിക്കണമെന്നും രമേശ് ചെന്നിത്തല അവശ്യപ്പെട്ടു.