
വർക്കല: ലഹരി ഉൽപ്പന്നങ്ങളുടെ വിപണനവും ഉപയോഗവും തടയുന്നതിനായി പോലീസ് നടത്തുന്ന പ്രത്യേക ഡ്രൈവായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി വർക്കല ക്ലിഫിലും അയിരൂരിലും പോലീസിന്റെ മിന്നൽ പരിശോധന. ശനിയാഴ്ച പുലർച്ചെ അഞ്ചുമണി മുതൽ പ്രമുഖ ടൂറിസം കേന്ദ്രമായ വർക്കല ക്ലിഫിലും സമീപ പ്രദേശങ്ങളിലും ആരംഭിച്ച വ്യാപക പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്ന് വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു. ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് നാല് പേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വർക്കല കായിക്കര ആശാൻ സ്മാരകത്തിന് സമീപം താമസിക്കുന്ന സെൽവൻ (32), വർക്കല നെടുങ്കണ്ട കുളങ്ങര ഹൗസിൽ റിജു (50), വർക്കല കണ്വാശ്രമം സ്വദേശി കുന്നിൽ ചരുവിള വീട്ടിൽ ഷറഫുദ്ദീൻ (40), ശ്രീനിവാസപുരം കല്ലുവിള വീട്ടിൽ സന്തോഷ് കുമാർ (43) എന്നിവരാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടിയിലായത്. അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലും ഇതിന്റെ ഭാഗമായി പ്രത്യേക പരിശോധനകൾ നടന്നു. സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ചാവടിമുക്ക്, കോവൂർ എന്നീ പ്രദേശങ്ങളിലെ കടകളിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായി അയിരൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) അറിയിച്ചു. ഈ മേഖലകളിൽ പോലീസിന്റെ പരിശോധന ഇപ്പോഴും തുടരുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam