
തിരുവനന്തപുരം: ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന ഇടനിലക്കാരിലൊരാളായ യുവതിയെ ഫോർട്ട് പൊലീസ് പിടികൂടി. പാലാ സ്വദേശി അനുവാണ് (22) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം 32 ഗ്രാം എംഡിഎംഎയുമായി പിടികൂടിയ മുട്ടത്തറ സ്വദേശി ഗോപകുമാറിനെ ചോദ്യം ചെയ്‌തപ്പോഴാണ് ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തുന്നതെന്ന് മനസിലായത്.
തുടർന്ന് ഫോർട്ട് എസ്എച്ച്ഒ ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബംഗളൂരുവിലെത്തി പേയിംഗ് ഗസ്റ്റുകൾ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി. ഇവരുടെ ഇടപാടിന്‍റെ ബാങ്കിംഗ് സ്റ്റേറ്റ്മെന്‍റ് വഴിയും സൂചന ലഭിച്ചിരുന്നു. മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് നഴ്സിങ് വിദ്യാർഥിയായ അനു പിടിയിലായത്.
ലഹരി വസ്തുക്കൾ കേരളത്തിലെ ചില്ലറ വിതരണക്കാർക്ക് എത്തിച്ചുനൽകുന്നത് അനുവാണെന്ന് പൊലീസ് പറയുന്നു. വിവിധ ജില്ലകളിലേക്ക് കഴിഞ്ഞ രണ്ടുവർഷമായി അനു യുവാക്കളെ ഉപയോഗിച്ച് ലഹരിക്കടത്ത് നടത്തുന്നുണ്ട്. മലയാളി വിദ്യാർഥികൾ താസമിക്കുന്ന പേയിംഗ് ഗസ്റ്റ് വീടുകൾ,ഹോസ്റ്റലുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇടപാടുകൾ നടക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്നും സിന്തറ്റിക് ഡ്രഗ്സും ഇവർ വഴി കേരളത്തിലെത്തിയെന്നാണ് വിവരം. സോഷ്യൽ മീഡിയ വഴിയും കച്ചവടം നടക്കുന്നുണ്ട്.സംഭവത്തിൽ അനുവിന്‍റെ വിതരണക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. നിലവിൽ റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam