
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുണ്ടായ പാലക്കാട് ബി ജെ പിയിലെ പൊട്ടിത്തെറിയിൽ നിലപാട് വ്യക്തമാക്കി സ്ഥിരം സമിതി അധ്യക്ഷനും ബി ജെ പി സ്ഥാനാർഥിയുമായ പി സ്മിതേഷ് രംഗത്ത്. പ്രമീള ശശിധരനെ പിന്തുണച്ചാക്കുന്നവെന്നാണ് പി സ്മിതേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പാർട്ടിയിലെ ഒരു വിഭാഗത്തെ മാത്രം പട്ടികയിൽ പരിഗണിച്ചെന്ന നിലപാട് തനിക്കുമുണ്ടെന്ന് സ്‌മിതേഷ് വ്യക്തമാക്കി. പക്ഷേ തനിക്ക് കിട്ടിയത് ജയസാധ്യതയുള്ള സീറ്റെന്നും ബി ജെ പി സ്ഥാനാർഥി വിവരിച്ചു. കൃഷ്ണകുമാർ വിരുദ്ധ പക്ഷത്തെ ഇ കൃഷ്ണദാസ്, പി സ്മിതേഷ് എന്നിവരെ മാത്രം ഉൾപ്പെടുത്തിയുള്ള സ്ഥാനാർഥി പട്ടികക്കെതിരെ കഴിഞ്ഞ ദിവസം നഗരസഭ ചെയർപേഴ്സൺ പ്രമിള ശശിധരൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബി ജെ പി നേതൃത്വത്തിനെതിരെ സ്ഥാനാർഥി കൂടിയായ സ്മിതേഷിന്‍റെയും പരസ്യ പ്രതികരണം.
ബി ജെ പി സ്ഥാനാർഥി പട്ടികയിലെ അതൃപ്തി പരസ്യമാക്കി ഇന്നലെയാണ് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ രംഗത്തെത്തിയത്. പട്ടിക തയാറാക്കിയത് ഏകപക്ഷീയമായെന്ന് പ്രമീള ശശിധരൻ കുറ്റപ്പെടുത്തി. സംഘടന പിടിക്കാൻ കൃഷ്ണകുമാർ പക്ഷം ഏകപക്ഷീയമായി പട്ടിക തയ്യാറാക്കി. സ്വന്തം വാർഡിലെ സ്ഥാനാർഥിയെ അറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷനിൽ ക്ഷണിച്ചില്ല. തന്നെ ക്രൂശിച്ചു, ഒറ്റപ്പെടുത്തി. ചെയർപേഴ്സൺ ആയിരുന്ന അവസാന കാലഘട്ടത്തിൽ ഒരു വിഭാഗം ഒറ്റപ്പെടുത്തി ക്രൂശിച്ചു. പല പരിപാടികളിലേക്കും കാണിക്കാറില്ല . ക്ഷണിച്ച പരിപാടികളിലേക്ക് കക്ഷിരാഷ്ട്രീയം നോക്കാതെ പോകാറുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടതും അത് കൊണ്ടാണെന്നും പ്രമീള ശശിധരന്‍ വ്യക്തമാക്കിയിരുന്നു.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയ പരിപരിധി വെള്ളിയാഴ്ച ( നവംബർ 21 ) ഉച്ച മൂന്ന് മണിക്ക് അവസാനിക്കും. നിർദിഷ്ട യോഗ്യതയുള്ള സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രികയും 2 എ ഫാറവും പൂർണ്ണമായി പൂരിപ്പിച്ച് നിക്ഷേപ തുകയും അടച്ച് പ്രതിജ്ഞ ചെയ്ത് നിശ്ചിത ഫാറത്തിൽ ഒപ്പുവച്ച് അതത് വരണാധികാരിക്ക് സമർപ്പിക്കണം. നവം. 22 ന് നാമനിർദ്ദേശ പത്രികളുടെ സൂക്ഷ്മപരിശോധന നടത്തും. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ തയ്യാറാക്കി പ്രസിദ്ധീകരിക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവം. 24 ( തിങ്കൾ ) ഉച്ചകഴിഞ്ഞ് 3 മണി വരെയാണ്. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിംഗ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് പട്ടികയിലുണ്ടാവുക. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത് / മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam