
മലപ്പുറം: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ തിരൂർക്കാട്ട് ബൈക്കുകളും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ബൈക്കോടിച്ച സഹപാഠിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശൂർ വന്നുക്കാരൻ അശ്വിൻ (21)ന്റെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ 6.50നാണ് ദേശീയ പാതയിൽ തിരൂർക്കാട് ഐ ടി സിക്ക് സമീപമാണ് അപകടം ഉണ്ടായത്.
സംഭവത്തിൽ എംഇഎസ് മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനിയായ അൽഫോൻസ (22) മരിച്ചിരുന്നു. ഇരുവരും സഞ്ചരിച്ച ബൈക്ക് വളവിൽവെച്ച് മറ്റൊരു ബൈക്കിലും ബസിലും ഇടിക്കുകയായിരുന്നു. അശ്രദ്ധമായി ബൈക്കോടിച്ച് അപകടമുണ്ടാക്കിയതിനാണ് അശ്വിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പരിക്കേറ്റ് ആശുപത്രിയിലായ അശ്വിൻ ആശുപത്രി വിട്ടതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അശ്വിനും അല്‍ഫോണ്‍സയും കോഴിക്കോട് നിന്നും വരുന്ന വഴിയാണ് അപകടം ഉണ്ടായത്. തിരൂർക്കാട് ഐ ടി സിക്ക് സമീപത്ത് വച്ച് മറ്റൊരു ബൈക്കില്‍ കൂട്ടിയിടിച്ച ശേഷം ബസില്‍ ഇടിക്കുകയായിരുന്നു. മരിച്ച അൽഫോൻസയും ബൈക്കോടിച്ചിരുന്ന അശ്വിനും പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജിലെ അവസാനവർഷ എം.ബി.ബി.എസ്. വിദ്യാർഥികളാണ്. ആലപ്പുഴ വടക്കൽ പൂമതൃശ്ശേരി നിക്‌സന്റെ മകളാണ് അൽഫോൻസ.
Read More : പോളോ കാറിന്‍റെ ഡാഷ് ബോർഡിൽ 50 ലക്ഷത്തിന്‍റെ എംഡിഎംഎ; വയനാട്ടിൽ വന്‍ മയക്കുമരുന്ന് വേട്ട, അറസ്റ്റ്