
കൊച്ചി: പെരുമ്പാവൂർ പുല്ലുവഴിയിൽ വാഹനാപകടത്തിൽ രണ്ട് പേര്‍ മരിച്ചു. ലോറിയിൽ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരായ എറണാകുളം കലൂർ സ്വദേശി മുഹമ്മദ് ഇജാസ് (21) ചങ്ങനാശ്ശേരി സ്വദേശിനി ഫിയോണ ജോസ് (19) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ നിന്ന് വന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് വച്ചും, പെൺകുട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചു. ഉച്ചകഴിഞ്ഞ് 2.15ന് ആയിരുന്നു അപകടം. സംസ്ഥാനത്ത് ഇന്ന് അപകടത്തിൽ നാല് പേരാണ് മരിച്ചത്.
കൊല്ലം പോളയത്തോട് വാഹനാപകടത്തിൽ എട്ട് വയസ്സുകാരനും ഇന്ന് അപകടത്തിൽ മരിച്ചിരുന്നു. കുടുംബത്തോടോപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അച്ഛൻ ഓടിച്ച സ്കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടപ്പോൾ റോഡിൽ വീണ ദേവമാത സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി വിശ്വജിത്തിൻ്റെ തലയിലൂടെ പിന്നിലെത്തിയ ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ കുട്ടി മരിച്ചു.
കൊല്ലം തിരുമംഗലം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഇളമ്പൽ ചർച്ച് ഓഫ് ഗോഡ് സുവിശേഷകനായ ഉണ്ണികൃഷ്ണനാണ് മരിച്ചത്. ഉണ്ണികൃഷ്ണൻ സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ നിന്നും വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പുനലൂർ മണിയാർ സ്വദേശിയായിരുന്നു ഉണ്ണികൃഷ്ണൻ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam