'ആ രീതി വര്‍ക്കൗട്ടായി, ഓരോ ഷോട്ടിലും ചങ്കിടിപ്പ് കൂടുകയായിരുന്നു'; വൈറലായ 'ആനയ്‍‍‍ക്കൊരുമ്മ' ഫോട്ടോഗ്രാഫര്‍

By Nikhil PradeepFirst Published Jan 12, 2020, 7:14 PM IST
Highlights

വൈറലായ 'ആനയ്‍‍‍‍‍ക്കൊരുമ്മ' ഫോട്ടോഷൂട്ടിനെക്കുറിച്ച് ഫോട്ടോഗ്രാഫര്‍ക്ക് പറയാനുള്ളത്. 

തിരുവനന്തപുരം: റസൂൽ പൂക്കുട്ടി, ആശാ ശരത്ത്, ഇനിയ തുടങ്ങിയ സെലിബ്രിറ്റികളുടെയും മോഡലിങിലേക്ക് പ്രവേശിക്കുന്നവരുടെയും മനോഹര ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറാണ് ഗിരീഷ് അമ്പാടി. ഗിരീഷിന്‍റെ 'ആനയ്‍‍ക്കൊരുമ്മ' ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ അനുഭവം തുറന്നുപറയുകയാണ് അദ്ദേഹം.

'അപ്സരയുമായി ചേര്‍ന്നാണ് പ്രൊജക്ട് ഡിസൈൻ ചെയ്തത്. മനുഷ്യരെ മാത്രം ക്യാൻവാസിൽ പകർത്തുന്നത് പോലെയോ മൃഗങ്ങളെ മാത്രം  ക്യാൻവാസിൽ പകർത്തുന്ന പോലെയോ അത്ര നിസാരമല്ല മനുഷ്യരെയും മൃഗങ്ങളെയും സമന്വയിപ്പിച്ച്  ഒരേ ഫ്രെയിമിൽ   മോഡൽ ആക്കുക എന്നത്. അതും ആനയെ വച്ചു  ഇത്ര ക്ലോസ് ആയി ചിത്രീകരിക്കുക വളരെ പ്രയാസകരമാണ്. മുമ്പും ആനകളെ ഉൾപ്പെടുത്തി ഫോട്ടോഷൂട്ടുകൾ ഉണ്ടായിട്ടുണ്ട്. അതിൽ നിന്നും എങ്ങനെ മാറ്റി ചിത്രീകരിക്കാം എന്നു ചിന്തിച്ചിരുന്നു. അത് പെട്ടെന്ന് വർക്ക് ഔട്ട് ആകുകയും ചെയ്തു'- ഗിരീഷ് പറഞ്ഞു.

മണിക്കൂറുകൾ നേരം ആനയോടൊപ്പം വ്യത്യസ്ത വേഷങ്ങളിൽ വിവിധ ഭാവങ്ങളിൽ  ഇടപഴകുക എന്നത് ഏറ്റവും ശ്രമകരമായ കാര്യമാണ്. പലപ്പോഴും മോഡലിനു വളരെ ദൂരെ  ആന പാശ്ചാത്തലത്തിൽ ഉണ്ടാകും ഒരു പക്ഷെ ആനപ്പുറത്തേറിയുള്ള ഫോട്ടോയും കാണാം. അതുകൊണ്ടു തന്നെ ഒരു പെണ്‍കുട്ടിയെ വച്ചു പ്ലാൻ ചെയ്യുക എന്നത് വളരെ ആലോചിച്ചു തീരുമാനിക്കേണ്ടതും ആണ്. ആനയെ ഒരു കളികൂട്ടുകാരനെ പോലെ ഇത്രയും ചേർന്നിടപഴകി ഫോട്ടോയെടുക്കുക എന്നത് ഏറെ സാഹസികത നിറഞ്ഞതാണ്. വിഷയം അപ്സരയോട് പറഞ്ഞപ്പോൾ ആദ്യം അമ്പരപ്പും പേടിയും ഒക്കെ തോന്നിയെങ്കിലും അപ്സര ഷൂട്ടിന് സമ്മതം മൂളി.

പിന്നീട് കൊല്ലം കാവേരി ആനത്താവളത്തിലെ ഏറ്റവും ഇണക്കമുള്ള അനന്ത പദ്മനാഭനെ വച്ചുള്ള ഷൂട്ടില്‍ പ്രാരംഭവേളയിൽ ഒരു രസവും കൗതുകവും ഒക്കെ തോന്നി. ലൊക്കേഷനിൽ എത്തി ക്യാമറ സെറ്റ് ചെയ്തു കാര്യങ്ങളിലേക്ക് കടന്നതോടെ ശാന്തനായാണ് അനന്ത പദ്മനാഭന്‍ നിന്നതെങ്കിലും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കണ്ടു ഭയന്ന നെഗറ്റീവ്  വീഡിയോകളും ചിത്രങ്ങളും വാർത്തകളുമാണ്  ഷൂട്ട് വേളയിൽ ഇവരുടെ മനസിനെ വേവലാതിപ്പെടുത്തിയത്.  ആനയുമായി ചങ്ങാത്തം കൂടാൻ ഇഷ്ട ഭക്ഷണമൊക്കെ നൽകിയെങ്കിലും ആനയുടെ ഒരു അനക്കത്തിനില്ല മനുഷ്യൻ. പ്രത്യേകിച്ചും വെള്ളത്തിൽ നിന്നാൽ ആന ചിലപ്പോൾ കൂടുതൽ കുസൃതികൾ കാട്ടാനുള്ള സാധ്യതയും ഏറെയാണ്. ഈ തോന്നലുകൾ ഇവരുടെ മനസിനെ വേട്ടയാടി. പേടി ഉണ്ടായിരുന്നെങ്കിലും അപ്സര ആനയോടുള്ള ഇഷ്ട്ം കൊണ്ട്  സാഹസികതയ്ക്ക് മുതിരുകയായിരുന്നെന്നും ഗിരീഷ് പറയുന്നു.

രാവിലെ ഷൂട്ടിനെന്നും പറഞ്ഞു വിളിച്ചു കൊണ്ടു പോയിട്ട്  എന്തെങ്കിലും സംഭവിച്ചാൽ ഈ ജന്മം സമാധാനം ഉണ്ടാകില്ലായിരുന്നു. ഷോട്ട് ഓരോന്നും കഴിയുമ്പോഴും ചങ്കിടിപ്പ് കൂടുകയായിരുന്നു. എന്തെങ്കിലും നിസ്സഹകരണം ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ഇങ്ങനെ ഒരു ഷൂട്ട് പിന്നെ ഉണ്ടാവില്ലായിരുന്നു. പക്ഷെ ആനത്താവളത്തിലെ ഷാജിയേട്ടന്റെ പ്രിയ ആനയും പാപ്പാന്‍മാരും ഞങ്ങളുടെ ഷൂട്ടിനോട് പൂർണ സഹകരണത്തോടെ ആസ്വദിച്ചു തന്നെ സഹകരിച്ചു എന്നത് ദൈവാനുഗ്രഹമാണെന്നും ഗിരീഷ് കൂട്ടിച്ചേര്‍ത്തു. 

click me!