
തിരുവനന്തപുരം: വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേൽനോട്ടമില്ലാതെ ഗാർഹിക കണക്ഷൻ നൽകാൻ റോഡ് കുഴിച്ച പ്ലംബർ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂർ. സ്വകാര്യ വ്യക്തിക്ക് വേണ്ടി പൈപ്പ് ലൈനിൽ നടത്തിയ അറ്റകുറ്റപ്പണിക്കിടെ കെ എസ് ഇ ബി ലൈനിന് വന്ന കേടുപാട് 200 ഓളം കുടുംബങ്ങളെയാണ് ഇരുട്ടിലാക്കിയത്. കനത്ത വേനൽ ചൂടിൽ തിരുവനന്തപുരം കുടപ്പനക്കുന്നിന് സമീപത്തുള്ള പേരാപ്പൂർ പ്രദേശമാണ് അര ദിവസത്തോളം ദുരിതമനുഭവിച്ചത്. പ്രശ്നത്തിന്‍രെ കാരണം അന്വേഷിച്ച് കെ എസ് ഇ ബി അധികൃതർ എത്തിയപ്പോളാണ് ഭൂമിക്കടിയിലൂടെ പോകുന്ന വൈദ്യുതി ലൈനിനാണ് തകരാറെന്ന് കണ്ടെത്തിയത്. ആ ലൈൻ പൂർണ്ണമായി വിച്ഛേദിച്ച് അറ്റകുറ്റപ്പണി നടത്തേണ്ടി വന്നതോടെയാണ് പത്ത് മണിക്കൂർ കറന്‍റില്ലാതെ പ്രദേശവാസികൾ കഷ്ടപ്പെട്ടത്.
കെ എസ് ഇ ബി യും വാട്ടർ അതോറിറ്റിയും അറിയാതെ നടത്തിയ പണിയാണ് 200 ൽ അധികം കുടുംബങ്ങളെ ഇരുട്ടിലാക്കിയത്. അധികൃതർ അറിയാതെ സ്വകാര്യ വ്യക്തി പൈപ്പ് ലൈനിൽ നടത്തിയ പണിയാണ് ഇതെന്നാണ് വ്യക്തമാകുന്നത്. പേരാപ്പൂരിൽ ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് പോയ കറണ്ട് തിരികെ വന്നത് 10 മണിക്കൂറിന് ശേഷമായിരുന്നു. സ്വകാര്യ വ്യക്തിക്ക് പൈപ്പ്ലൈൻ കണക്ഷൻ നൽകാൻ ഒരു കുഴിയെടുത്തതാണ്. ഭൂമിക്കടിയിലൂടെ പോകുന്ന കെ എസ് ഇ ബി ലൈനിൽ പണിയായി. പൈപ്പ് ലൈനിൽ പണി നടത്തുന്ന വിവരം കെ എസ് ഇ ബി അറിഞ്ഞിരുന്നില്ല. വാട്ടർ അതോറിറ്റി ലൈസൻസ് ഉള്ള പ്ലംബർ ആണ് പണി നടത്തിയത്. പി ഡബ്യു ഡിയിൽ നിന്ന് അനുമതി വാങ്ങിയിരുന്നു. എന്നാൽ പൊതു അവധി ദിവസം പണി നടത്തുന്ന വിവരം ഇയാൾ വാട്ടർ അതോറിറ്റിയെ അറിയിച്ചില്ല എന്നാണ് അതോറിറ്റിയുടെ വാദം. പ്ലംബർ പറയുന്നത് വിവരം അറിയിച്ചിരുന്നു എന്നാണ്. വാദങ്ങളും പ്രതിവാദങ്ങളും ഒരു വശത്ത് നടക്കുമ്പോഴും തങ്ങൾ അനുഭവിച്ച ദുരിത്തിന് ആര് മറുപടി പറയും എന്നാണ് പ്രദേശവാസികളുടെ ചോദ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam