
കോഴിക്കോട്: മുക്കം തൃക്കട മണ്ണ കടവിൽ കുളിക്കാനിറങ്ങിയ ഗവൺമെന്‍റ് ആർ ഇ സി പ്ലസ് വൺ വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു. മാമ്പറ്റ സ്വദേശി നിധിൻ സെബാസ്റ്റ്യനാണ് ദാരുണ അന്ത്യം. വ്യാഴാഴ്ച 5 മണിയോടെ രണ്ട് കൂട്ടുകാർക്ക് ഒപ്പം കുളിക്കാനിറങ്ങിയതായിരുന്നു. മറ്റ് കുട്ടികൾ രക്ഷപ്പെട്ടു. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
പ്രണയനൈരാശ്യം: കാമുകന്‍റെ വിവാഹത്തിന് പിന്നാലെ യുവതി കൈ ഞരമ്പ് മുറിച്ച് പുഴയില്‍ ചാടി ജീവനൊടുക്കി
അതേസമയം കണ്ണൂരിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ധർമടം അഴിമുഖത്തിന് സമീപം ചാത്തോടം ബീച്ചിൽ കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി എന്നതാണ്. ബീച്ചില്‍ കുളിക്കാനിറങ്ങിയ വിനോദ യാത്രാ സംഘത്തിലെ രണ്ട് യുവാക്കളാണ് മുങ്ങിമരിച്ചത്. ഗൂഢല്ലൂർ എസ് എഫ് നഗർ സ്വദേശികളായ മുരുകന്റെ മകൻ അഖിൽ (23), കൃഷ്ണന്റെ മകൻ സുനീഷ് (23) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ദീപാവലി ആഘോഷിക്കാനായി എത്തിയ ഏഴംഗ സംഘത്തിലെ രണ്ടുപേരാണ് കടലില്‍ മുങ്ങിമരിച്ചത്. ഗൂഢല്ലൂരിൽനിന്നും ഏഴുപേരടങ്ങുന്ന സംഘം ദീപാവലി ആഘോഷിക്കാനായാണ് കഴിഞ്ഞ ദിവസം മാഹിയിലെത്തിയത്. ഇവിടെ മുറിയെടുത്ത് താമസിച്ച സുഹൃത്തുക്കൾ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് കാണാൻ പോകുന്ന വഴിയാണ് ധർമടത്തെത്തിയത്. കൂട്ടുകാർ ബീച്ചില്‍ മറ്റൊരിടത്തേക്ക് നടന്ന് പോയ സമയത്ത് അഖിലും സുനീഷും കടലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകട സംഭവിച്ചത്. ഇരുവരും കടലില്‍ അകപ്പെട്ടത് കൂട്ടുകാര്‍ അറിഞ്ഞിരുന്നില്ല. തീരത്ത് നടക്കാനിറങ്ങിയ കൂട്ടുകാർ തിരിച്ചെത്തിയപ്പോള്‍ കടലില്‍ കുളിക്കുകയായിരുന്ന അഖിലിനെയും സുനീഷിനെയും കണ്ടില്ല. ഇരുവരുടെയും വസ്ത്രങ്ങൾ തീരത്തുണ്ടായിരുന്നു. ബീച്ചിലും പരിസരത്തും തെരഞ്ഞെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. ഇതോടെ പരിഭ്രാന്തരായ സുഹൃത്തുക്കൾ നാട്ടുകാരെ വിവരമറിയിച്ചു. ഇവരും മത്സ്യത്തൊഴിലാളികളും ബോട്ടും തോണിയുമിറക്കി തെരച്ചില്‍ നടത്തിയെങ്കിലും അഖിലിനെയും സുനീഷിനെയും കണ്ടെത്താനായില്ല. ഇതോടെ പൊലീസിനെയും അഗ്നിരക്ഷാസേനയേയും നാട്ടുകാര്‍ വിവരമറിയിച്ചു. തുടർന്ന് വിവരമറിഞ്ഞെത്തിയ പൊലീസും കോസ്റ്റൽ ബോട്ട്, മുങ്ങൽ വിദഗ്ധർ, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവർ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് വൈകീട്ട് മൃതദേഹം കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam