Asianet News MalayalamAsianet News Malayalam

പ്രണയനൈരാശ്യം: കാമുകന്‍റെ വിവാഹത്തിന് പിന്നാലെ യുവതി കൈ ഞരമ്പ് മുറിച്ച് പുഴയില്‍ ചാടി ജീവനൊടുക്കി

വീട്ടിലെ മുറിയിൽ  രക്തക്കറയും അനൂജയുടെ കുറിപ്പും കണ്ടെത്തിയതോടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

woman commit suicide after love failure in kochi
Author
First Published Oct 26, 2022, 10:05 AM IST

കൊച്ചി: കൊച്ചിയില്‍ പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. പാലാരിവട്ടം തൈപ്പറമ്പിൽ ജോസഫിന്റെ മകൾ അനൂജ കെ. ജോസി (22)യാണ് കൈ ഞരമ്പ് മുറിച്ച ശേഷം ഇടപ്പള്ളി കുന്നുംപുറത്തിന് സമീപമുള്ള മുട്ടാര്‍ പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്. ഏലൂർ ഫെറിക്ക് സമീപത്താണ് അനൂജയുടെ മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച പുലർച്ചെയാണ് അനൂജയെ വീട്ടില്‍ നിന്നും കാണാതായത്. പുലർച്ചെ അഞ്ച് മണിക്കാണ് അനൂജയെ കാണാനില്ലെന്ന് വീട്ടുകാർ അറിയുന്നത്. വീട്ടിലെ മുറിയിൽ  രക്തക്കറയും അനൂജയുടെ കുറിപ്പും കണ്ടെത്തിയതോടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് രാവിലെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. 

അന്വേഷണത്തിനിടെ അനൂജയുടെ സ്‌കൂട്ടർ മുട്ടാർ പുഴയ്ക്ക് സമീപം കണ്ടെത്തി. സ്‌കൂട്ടറിലും പാലത്തിന്റെ കൈവരിയിലും രക്തക്കറ കണ്ടതോടെ യുവതി പുഴയിൽ ചാടിയതായി പൊലീസ് സംശയിച്ചു. തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് പാലത്തിനു സമീപത്തുനിന്ന് രണ്ടര കിലോമീറ്റർ അകലെ ഏലൂർ ഫെറി ഭാഗത്ത്‌ മൃതദേഹം യുവതിയുടെ  കണ്ടത്. അതേസമയം ആത്മഹത്യക്ക് കാരണം പ്രണയ നൈരാശ്യമാണെന്ന്   യുവതിയുടെ കുറിപ്പിലുണ്ടെന്ന് പൊലീസ് പറയുന്നു.

അനൂജ കുന്നുംപുറം സ്വദേശിയായ ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  കഴിഞ്ഞ ഞായറാഴ്ച ഇയാളുടെ വിവാഹമായിരുന്നു. കുന്നുംപുറത്ത് നടന്ന വിവാഹ സൽക്കാര സ്ഥലത്ത് ഞായറാഴ്ച വൈകിട്ട് അനൂജ എത്തുകയും യുവാവുമായി വാക്കുതർക്കമുണ്ടാകുകയും ചെയ്തിരുന്നതായി പറയുന്നു. വിവാഹ സല്‍ക്കാര സ്ഥലത്തു നിന്നും അനൂജ വീട്ടിലേക്ക് മടങ്ങി. ഇതിനുശേഷമാണ് പുലർച്ചയോടെ അനൂജയെ കാണാതായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  ടെസി ജോസഫ് ആണ് അനൂജയുടെ മാതാവ്. തനൂജ സഹോദരിയാണ്. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. സംസ്‌കാരം നടത്തി. 

Read More : ദീപാവലി ആഘോഷത്തിനെത്തിയ രണ്ട് യുവാക്കള്‍ ധര്‍മ്മടത്ത് കടലിൽ മുങ്ങിമരിച്ചു

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍: അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Follow Us:
Download App:
  • android
  • ios