
കോഴിക്കോട്: ശുചിമുറിയിലെ ക്ലോസറ്റില്‍ കാല്‍ കുടുങ്ങിയ പ്ലസ് വിദ്യാര്‍ഥിനിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വടകര അഴിയൂരിലെ വിദ്യാര്‍ഥിനിയുടെ വീട്ടില്‍ ഇന്നലെ രാത്രി 11.30ഒടെയാണ് സംഭവമുണ്ടായത്. ബഹളം കേട്ട് ഉണര്‍ന്ന വീട്ടുകാരും പിന്നീട് അടുത്തുള്ളവരും ഏറെ ശ്രമിച്ചെങ്കിലും കാല്‍ പുറത്തെടുക്കാനായില്ല. തുടര്‍ന്ന് അഗ്നിരക്ഷാ സേന അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ഹൈഡ്രോളിക് സ്‌പ്രെഡറിന്റെ സഹായത്തോടെ ഒരു മണിക്കൂറോളം നീണ്ട പ്രയത്‌നത്തിനൊടുവില്‍ കുട്ടിയെ രക്ഷപ്പെടുത്തി.
ക്ലോസറ്റില്‍ കുടുങ്ങിപ്പോയെങ്കിലും കാലില്‍ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. വിദ്യാര്‍ഥിനിയെ കൂടുതല്‍ പരിശോധനക്കായി മാഹിയിലെ ആശുപത്രിയിലേക്ക് മാറ്റി. വടകര ഫയര്‍ സ്റ്റേഷനിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ വിജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ദീപക്, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ഷിജേഷ്, ബിനീഷ്, റിജീഷ് കുമാര്‍, ലികേഷ്, അമല്‍ രാജ്, അഗീഷ്, ജിബിന്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam