
മാന്നാർ: പ്ലസ്ടു വിദ്യാർത്ഥിനിയുമായി കാറിൽ സഞ്ചരിക്കവെ പൊലീസിനെ കണ്ട് ഭയന്ന് വണ്ടിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. തിങ്കളാഴ്ച സന്ധ്യയോടെ ചെന്നിത്തല ഒരിപ്രം പട്ടരുകാട് ജങ്ഷന് സമീപമായിരുന്നു സംഭവം. കരുനാഗപ്പള്ളി കുലശേഖരപുരം പുന്നകുളം കരിപ്പള്ളിത്തറയിൽ ആഷിക് (26) ആണ് അറസ്റ്റിലായത്.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് വണ്ടിയുമായി ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. മുന്നോട്ടെടുത്ത കാര്‍ പൊലീസ് ജീപ്പില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയി. ഇടിയില്‍ പൊലീസ് ജീപ്പിന്‍റെ ഡോര്‍ തകര്‍ന്നു.
പെൺകുട്ടിയുമായി യുവാവ് കാറിൽ റോഡ് സൈഡിൽ ഏറെ സമയം നിർത്തിയിട്ടിരിക്കുന്നത് കണ്ട നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് മാന്നാർ സിഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് ജീപ്പ് കാറിന് മുമ്പിൽ നിർത്തി സിഐ ജീപ്പിന്റെ ഡോർ തുറക്കുമ്പോഴേക്കും മുന്നോട്ടെടുക്കുകയായിരുന്നു. പല ഇടവഴികളിലൂടെ പൊലീസിനെ വെട്ടിച്ചു കടന്ന കാർ ചെറുകോൽ ആശ്രമത്തിന് സമീപത്ത് പൊലീസ് പിടികൂടി.
ഈ സമയം കാറിലുണ്ടായിരുന്ന പെൺകുട്ടി ഇറങ്ങിയോടി. തുടർന്ന് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനും പൊതുമുതൽ നശിപ്പിച്ചതിനും യുവാവിനെതിരെ കേസെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam