
ഇടുക്കി: മൊഴിയെടുക്കാനെന്ന വ്യാജേനെ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ച് വരുത്തി മര്‍ദ്ദിച്ചതായി യുവാവിന്‍റെ പരാതി. മൂന്നാര്‍ പൊലീസ് സ്‌റ്റേഷനിലാണ് ചിന്നക്കനാല്‍ സ്വദേശിയായ യുവാവിനെ വിളിച്ച് വരുത്തി മണിക്കൂറുകളോളം ക്രൂരമായി മര്‍ദ്ദിച്ചത്. ഒക്ടോബര്‍ 8 ന് മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റിലെ ഒറ്റപ്പാറ ഡിവിഷനില്‍ താമസിക്കുന്ന യുവതിയെ കാണാതായിരുന്നു. ഇതേ തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കള്‍ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കി.
ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചിന്നക്കനാല്‍ ബത്തേരി വീട്ടില്‍ ഹര്‍ഡിനെ യുവതി അവസാനമായി ഫോണ്‍ വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇതേ തുടര്‍ന്ന് ഹര്‍ഡിനോട് 11 -ാം തിയതി മൂന്നാര്‍ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഇത് പ്രകാരം ഉച്ചയ്ക്ക് 1.45 തോടെ യുവാവ് സ്‌റ്റേഷനിലെത്തി. എന്നാല്‍, പൊലീസ് സ്റ്റേഷനില്‍ വച്ച് യുവതിയെ കാണാനില്ലെന്ന പരാതിയിന്‍ മേല്‍ യൂണിഫോമില്‍ അല്ലാതിരുന്ന മൂന്ന് പൊലീസുകാര്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ഹാര്‍ഡി ആരോപിക്കുന്നു. കൈമുട്ട് ഉപയോഗിച്ച് നട്ടെല്ലില്‍ ഇടിക്കുകയും അടിവയറ്റില്‍ കുത്തുകയും ചെയ്തതായി ഇയാള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട ഇയാള്‍ ചിത്തിരപുരം ആശുപത്രിയില്‍ ചികിത്സ തേടി.
ഹാര്‍ഡിയും യുവതിയും സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ സുഹൃത്തുക്കളായിരുന്നു. യുവതി ഹാര്‍ഡിനെ വിളിച്ച് എസ്റ്റേറ്റില്‍ നിന്നും മൂന്നാറിലെത്താന്‍ വാഹനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അച്ഛന്‍റെ വാഹനത്തില്‍ പോകാന്‍ പറഞ്ഞ ശേഷം താന്‍ ഫോണ്‍ കട്ട് ചെയ്തതായി യുവാവ് പറഞ്ഞു. എന്നാല്‍, പൊലീസുകാര്‍ രണ്ട് മണിക്കൂറോളം സ്റ്റേഷനിലിട്ട് ഉപദ്രവിച്ചെന്നും പിന്നീട് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സ്റ്റേഷനില്‍ നിന്നും വിട്ടയച്ചതെന്നും ഹാര്‍ഡി പറയുന്നു. പെണ്‍കുട്ടിയെ ലഭിച്ചില്ലെങ്കില്‍ കള്ളക്കേസെടുക്കുമെന്ന് പൊലീസ് ഭീക്ഷണി മുഴക്കിയതായും യുവാവ് ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട് നാല് പേരെ വിളിച്ച് വരുത്തിയിരുന്നുവെന്നും ഇവര്‍ പെണ്‍കുട്ടിയുമായി അവസാനം ബന്ധപ്പെട്ടിരുന്നവരായിരുന്നെന്നും മൂന്നാര്‍ പൊലീസ് അറിയിച്ചു. എല്ലാവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. മിനിയാന്നാണ് ഇവരെ വിളിച്ച് വരുത്തിയത്. ഇന്നലെ വൈകീട്ടോടെ പെണ്‍കുട്ടിയെ തമിഴ്നാട്ടില്‍ നിന്നും കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. എന്നാല്‍, മിനിയാന്ന് മൊഴി രേഖപ്പെടുത്തി വിട്ടയച്ചിട്ടും ഇന്ന് രാവിലെയാണ് ഇയാള്‍ ആശുപത്രിയില്‍ ചികിത്സതേടിയതെന്നും പൊലീസ് അറിയിച്ചു.
കൂടുതല്‍ വായനയ്ക്ക്: ഷാഫിയുടെ വലയിൽ കൂടുതൽ സ്ത്രീകളോ? പത്തനംതിട്ടയിലേയും എറണാകുളത്തേയും തിരോധാന കേസുകളിൽ വീണ്ടും അന്വേഷണം