
കൊച്ചി: കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ പേർഷ്യൻ പൂച്ചയെ മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു. എറണാകുളത്താണ് സംഭവം. പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് മോഷണം വിവരം പുറത്തുവന്നത്. ചില്ലറ പൂച്ചയെയല്ല വിലകൂടിയ പേര്‍ഷ്യന്‍ ക്യാറ്റിനെയാണ് കടത്തികൊണ്ടുപോയത്. പൂച്ച മോഷണത്തിന്‍റെ കഥ ഇങ്ങനെ.
അല്ലപ്ര മനക്കപ്പടി നക്ലിക്കാട്ട് വീട്ടില്‍ സുനിലിനെ രാവിലെയാണ് 20 ഗ്രാം കഞ്ചാവുമായി പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. പ്രതിയെ മനക്കപ്പടിയിലെ വീട്ടിലെത്തിച്ച് പരിശോധന നടത്തി. വീട്ടില്‍ നിന്ന് മടങ്ങാന്‍ തുടങ്ങവേയാണ് വീടിനകത്ത് കൂട്ടിലിരിക്കുന്ന പൂച്ചയെ പൊലീസ് ശ്രദ്ധിച്ചത്. രണ്ട് വര്‍ഷമായി താന്‍ വളര്‍ത്തുന്ന പൂച്ചയാണെന്ന് സുനില്‍ പൊലീസിനോട് പറഞ്ഞു.
കൗതുകത്തിന് പൊലീസുകാരിലൊരാള്‍ പൂച്ചയുടെ ചിത്രം ഫോണിലെടുത്തു. സുനിലിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. അതേ സമയം സ്റ്റേഷനിലെത്തിയ യുവതി പൊലീസിനോട് തന്‍റെ പരാതി പറയുകായിരുന്നു. രണ്ട് ദിവസം മുന്‍പ് പേര്‍ഷ്യന്‍ ക്യാറ്റ് ഇനത്തില്‍പ്പെട്ട തന്‍റെ പൂച്ചയെ ആരോ മോഷ്ടിച്ചു. കൂടോടെ എടുത്തോണ്ട് പോയി. യുവതി കാണിച്ചി ചിത്രം കണ്ട പൊലീസുകാര്‍ ഞെട്ടി. സുനിലിന്‍റെ വീട്ടില്‍ കണ്ട അതേ പൂച്ച
സത്യം പുറത്തുവന്നു. പൂച്ചയെ തിരിച്ചുകിട്ടയ സന്തോഷത്തില്‍ ഉടമ മടങ്ങി. നേരത്തെ വധശ്രമക്കേസിലടക്കം പ്രതിയായ സുനിലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam