
മലപ്പുറം: നിയന്ത്രണം വിട്ട പോലീസ് (Kerala Police) ജീപ്പ് നടുറോഡിൽ മറിഞ്ഞു. തിരൂരങ്ങാടി പൊലീസിന്റെ ജീപ്പാണ് (Road Accident) മമ്പുറം വലിയ പള്ളിക്ക് സമീപം റോഡിൽ മറിഞ്ഞത്. രാത്രി എട്ടോടെയാണ് സംഭവം. ചെമ്മാട് നിന്ന് ഒരു കേസിലെ പ്രതിയെ അന്വേഷിച്ച് മമ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
എസ് ഐ. എസ് കെ പ്രിയൻ, പൊലീസുകാരായ ഷിബിത്ത്, ശിവൻ എന്നിവരായിരുന്നു ജീപ്പിലുണ്ടായിരുന്നത്. ഇവർക്ക് നിസ്സാര പരിക്കുകളേറ്റു. വീതി കുറഞ്ഞ ഈ റോഡിൽ വാഹനം പള്ളിയുടെ ധർമപ്പെട്ടിയുടെ തറയിൽ ഇടിച്ചാണ് മറിഞ്ഞ്. ഒരു കാൽ നടയാത്രക്കാരൻ അൽഭുതകരമായാണ് രക്ഷപ്പെട്ടത്.
പൊലീസ് വാഹനം അമിതവേഗതയിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. മറിഞ്ഞ ജീപ്പ് നാട്ടുകാരാണ് നേരെ ആക്കിയത്. പൊലീസുകാരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മറ്റൊരു വാഹനം വൺവേ തെറ്റിച്ച് വന്നതാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്.
വിദ്യാർത്ഥിനികളുടെ നഗ്നചിത്രമെടുത്ത ഫോൺ പരിശോധിക്കാതെ കൈമാറി: ഡിവൈഎസ്പിക്കെതിരെ അന്വേഷണം
പാലാ ഡിവൈഎസ്പി ഷാജു ജോസിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി നിർദ്ദേശത്തെ തുടർന്നാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. പെൺകുട്ടികളുടെ നഗ്നചിത്രമെടുത്ത കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നതാണ് കുറ്റം. സ്കൂളിൽ അതിക്രമിച്ചു കയറി നഗ്നചിത്രമെടുത്ത സംഭവത്തിലാണ് ഡിവൈഎസ്പി കുറ്റക്കാരനായത്. പ്രതി ചിത്രമെടുക്കാൻ ഉപയോഗിച്ച ഫോൺ ഫോറൻസിക് പരിശോധന കൂടാതെ പ്രതിക്ക് വിട്ടുനൽകിയതാണ് പരാതിക്ക് കാരണം. പൊലീസുദ്യോഗസ്ഥന്റെ നടപടിയെ തുടർന്ന് പ്രതിക്കെതിരെ പോക്സോ വകുപ്പ് പോലും ചുമത്താനായില്ല.
മൂന്നാറിൽ ലോറികളിൽ നിന്ന് തുടർച്ചയായി ബാറ്ററി മോഷണം
മൂന്നാറിൽ ബാറ്ററി കള്ളൻമാരുടെ ശല്യം സഹിക്കാനാകാതെ വാഹന ഉടമകൾ. നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് നാല് മാസത്തിനിടെ മോഷണം പോയത് 40 ലധികം ബാറ്ററികളാണ്. മോഷണം പതിവായിട്ടും പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇപ്പോഴും രാത്രി നിരീക്ഷണം പൊലീസ് ശക്തമാക്കിയിട്ടില്ലെന്നാണ് ആരോപണം.
സ്ത്രീധനത്തിന്റെ പേരിൽ പീഡനം, ഭര്‍ത്താവ് പണവും സ്വർണവും വണ്ടിയുമായി പോയി; നീതി തേടി യുവതി
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും നിരന്തരം ഉപദ്രവിക്കുന്നുവെന്ന് യുവതിയുടെ പരാതി. ഭര്‍ത്താവ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചിട്ടും പൊലീസില്‍ നിന്ന് നീതികിട്ടുന്നില്ലെന്നും മലപ്പുറം എടക്കര സ്വദേശിയായ യുവതി പരാതിപ്പെട്ടു. മൂന്ന് വര്‍ഷം മുമ്പാണ് തൃശൂര്‍ സ്വദേശി സുബീഷിനെ വിവാഹം കഴിച്ച സുചിത്ര ഇപ്പോള്‍ ചെമ്മംതിട്ടയിലാണ് താമസം. സ്തീധനം കുറഞ്ഞുപോയെന്ന കാരണത്തില്‍ തന്നെ ഒഴിവാക്കാൻ ഭര്‍ത്താവ് സുബീഷ് കുറച്ചു കാലമായി ശ്രമിക്കുകയാണെന്ന് സുചിത്ര പറയുന്നു. ഇതിന് ഭര്‍ത്താവിന്‍റെ വീട്ടുകാരുടെ സമ്മര്‍ദ്ദവുമുണ്ട്. കഴിഞ്ഞ ദിവസം ഭര്‍ത്താവ് സുബീഷ് അടിച്ചു പരിക്കേല്‍പ്പിച്ചു. പണവും സ്വര്‍ണാഭരണങ്ങളും എടുത്തുകൊണ്ടുപോയി. തന്‍റെ സ്കൂട്ടറും കൊണ്ടാണ് കടന്നുകളഞ്ഞത്. എന്നാല്‍ സുചിത്രയുടെ പരാതിയില്‍ ഭര്‍ത്താവ് സുബീഷിനെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് എടക്കര പൊലീസിന്‍റെ വിശദീകരണം. പ്രതി ഒളിവിലാണെന്നും കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam