
കോട്ടയം: ഓണാഘോഷത്തിൽ പങ്കെടുത്ത് വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണു മരിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പതിനാറിൽചിറ കൊച്ചുതറവീട്ടിൽ സതീഷ് ചന്ദ്രനാണ് അപ്രതീക്ഷിതമായി കുഴഞ്ഞ് വീണ് മരിച്ചത്. ചൊവ്വാഴ്ച ഈസ്റ്റ് സ്റ്റേഷനിൽ സംഘടിപ്പിച്ച ഓണാഘോഷത്തിനിടെ സഹപ്രവർത്തകർക്കൊപ്പം സജീവമായി പങ്കെടുത്ത ശേഷമാണ് 42കാരനായ സതീഷ് ചന്ദ്രൻ തിരികെ വീട്ടിലെത്തിയത്. ഓണാഘോഷ പരിപാടിക്കിടെ മധുരിക്കും ഓർമകളേ, മലർമഞ്ചൽ കൊണ്ടുവരൂ, കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ... മാഞ്ചുവട്ടിൽ എന്ന ഗാനം പാടി മണിക്കൂറുകൾക്കുള്ളിലാണ് സതീഷിന്റെ വേർപാട്. ഓണാഘോഷത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തിയ സതീഷ് രാത്രി 9.30നു കുഴഞ്ഞുവീഴുകയായിരുന്നു.
വീട്ടുകാർ ഉടനടി സതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണു മരണകാരണമെന്നു പൊലീസ് വിശദമാക്കുന്നത്. സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ജോലി ക്രമീകരിച്ചിരുന്ന സ്റ്റേഷൻ അസിസ്റ്റന്റ് റൈറ്ററായിരുന്നു സതീഷ്. അതിനാൽ തന്നെ സ്റ്റേഷനിലെ സഹപ്രവർത്തകർക്ക് പ്രിയങ്കരനായിരുന്നു സതീഷ്. ഒരാഴ്ച മുൻപു പൊലീസ് ക്വാർട്ടേഴ്സിലെ കുട്ടികളുടെ ഓണാഘോഷച്ചടങ്ങ് സംഘടിപ്പിക്കാൻ മുന്നിൽ നിന്നതും സതീഷായിരുന്നു. ഭാര്യ: സവിത. മക്കൾ: അഭിനവ്, അശ്വിന്ത്, അഭിനന്ദ്.
മറ്റൊരു സംഭവത്തിൽ പാലക്കാട് പൊലീസുകാരനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ അർജുൻ ആണ് മരിച്ചത്. 36 വയസായിരുന്നു. ഷൊർണൂരിലെ സ്വകാര്യ കെട്ടിടത്തിന് മുന്നിലാണ് ഇന്ന് രാവിലെ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് കൊടുന്തിരപ്പിള്ളി സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ ഷോർണൂർ പരുത്തിപ്ര പൊലീസ് കോട്ടേഴ്സിലായിരുന്നു താമസം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam