
തൃശൂർ: തൃശൂർ പൂരത്തിനോടനുബന്ധച്ച് പൊലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ 15 മോഷ്ടാക്കൾ പിടിയിൽ. ശക്തൻ സ്റ്റാൻഡ് പരിസരത്തുനിന്നും മൊബൈൽ മോഷണം നടത്തിയ കുഴൽമന്ദം ചാത്തന്നൂർ സ്വദേശിയായ വടപ്പിള്ളി വീട്ടിൽ ശിവശങ്കരപണിക്കർ (62) നിലമ്പൂർ കുന്നുമേപ്പട്ടി സ്വദേശിയായ ചെമ്പിൽ വീട്ടിൽ ഷമീർ (32), കണ്ണൂർ വളപ്പട്ടണം സ്വദേശിയായ പഴയകല്യാളവളപ്പിൽ വീട്ടിൽ ഷാഹിർ (38), മലപ്പുറം പുതിയകടപ്പുറം സ്വദേശിയായ അരിയൻെറ പുരയ്ക്കൽ വീട്ടിൽ സുഫിയാൻ (24) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്. അന്വേഷണത്തിൽ പ്രതികൾക്ക് വിവിധ സ്റ്റേഷനുകളിലായി 24 ഓളം കേസുകളുണ്ടെന്നും വ്യക്തമായിട്ടുണ്ട്. കൂടാതെ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോ ആർഎപിഎസിൻെറ നിർദ്ദേശത്തിൽ അസി. കമ്മീഷണർ സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ പട്രോളിങ്ങ് ടീം കഴിഞ്ഞദിവസങ്ങളിലായി പതിനൊന്ന് മോഷ്ടാക്കളെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. തൃശൂർ പൂരവുമായി ബന്ധപെട്ടുള്ള സ്പെഷ്യൽ പട്രോളിങ് ടീം നഗരത്തിൽ തുടരുമെന്നും പൊലീസ് കമ്മീഷണർ ഇളങ്കോ ആർഎപിഎസ് അറിയിച്ചു. അന്വേഷണ സംഘത്തിൽ ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ജിജോ എം.ജെ, സബ് ഇൻസ്പെക്ടർ ബിപിൻ പി നായർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗിരീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, അജ്മൽ എന്നിവരും ഉണ്ടായിരുന്നു.