ആ വലിയ ബക്കറ്റ്! പനമരം പൊലീസിന് രഹസ്യവിവരം ലഭിച്ചു, അപ്രതീക്ഷിതമായി ഗോവിന്ദന്‍റെ വീട്ടിലെത്തി, കള്ളക്കച്ചവടം കയ്യോടെ പിടിയിൽ

Published : Oct 02, 2025, 08:28 PM IST
country liquor

Synopsis

വീട്ടിനകത്തുള്ള പണി തീരാത്ത അറ്റാച്ച്ഡ് ബാത്റൂമില്‍ നിന്ന് രണ്ട് കന്നാസുകളിലായി ശേഖരിച്ച ചാരായവും മുറിയുടെ ബര്‍ത്തില്‍ നിന്ന് ചാരായം വാറ്റുന്നതിനുള്ള മണ്‍കലവും മണ്‍ തളികയും താഴെയായി അലുമിനിയം ചെരിവവും, വലിയ ബക്കറ്റും, വാഷും കണ്ടെടുക്കുകയായിരുന്നു

കല്‍പ്പറ്റ: നാടന്‍ചാരായവും വാറ്റാനുള്ള ഉപകരണങ്ങളുമായി ഒരാളെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു. പനമരം ചെറുകാട്ടൂര്‍ കൈതക്കല്‍ പാറക്കുനി വീട്ടില്‍ ഗോവിന്ദന്‍ (48) ആണ് പിടിയിലായത്. ബുധനാഴ്ച്ച ഉച്ചയോടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി ഗോവിന്ദന്റെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. വീട്ടില്‍ നിന്ന് ഒന്‍പത് ലിറ്ററോളം നാടന്‍ ചാരായവും ഇത് വാറ്റാന്‍ ഉപയോഗിച്ച വലിയ ബക്കറ്റടക്കമുള്ള ഉപകരണങ്ങളും പൊലീസ് കണ്ടെത്തി പിടിച്ചെടുത്തു. വീട്ടിനകത്തുള്ള പണി തീരാത്ത അറ്റാച്ച്ഡ് ബാത്റൂമില്‍ നിന്ന് രണ്ട് കന്നാസുകളിലായി ശേഖരിച്ച ചാരായവും മുറിയുടെ ബര്‍ത്തില്‍ നിന്ന് ചാരായം വാറ്റുന്നതിനുള്ള മണ്‍കലവും മണ്‍ തളികയും താഴെയായി അലുമിനിയം ചെരിവവും, വലിയ ബക്കറ്റും, വാഷും കണ്ടെടുക്കുകയായിരുന്നു. പനമരം ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ പി ജി രാംജിത്തിന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍ യു മുഹമ്മദ് സുഹൈലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തോട്ടപ്പള്ളിയിൽ മുങ്ങിയെടുത്തത് 101 കുപ്പി മദ്യം

അതിനിടെ അമ്പലപ്പുഴ തോട്ടപ്പള്ളിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത എക്സൈസിനെ കണ്ടതോടെ വലയിലാക്കി കായലിലേക്കെറിഞ്ഞ 101 കുപ്പി മദ്യം മുങ്ങിയെടുത്തു എന്നതാണ്. ഒക്ടോബർ ഒന്ന്, രണ്ട് തിയതികളിൽ ഡ്രൈ ഡേ പ്രമാണിച്ച് ബീവറേജ് അവധി ആയതിനാൽ ഈ ദിവസങ്ങൾ കേന്ദ്രീകരിച്ച് മദ്യ വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച 101 മദ്യകുപ്പികളാണ് പിടികൂടിയത്. പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളിയിൽ ശിവജിയെ (52) എക്സൈസ് ആണ് പിടികൂടിയത്. ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഫാറൂക്ക് അഹമ്മദിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മദ്യ വിൽപ്പന നടത്തിക്കൊണ്ടിരുന്ന ശിവജി എക്സൈസിനെ കണ്ട് വലസഞ്ചിയിൽ സൂക്ഷിച്ചിരുന്ന മദ്യം കായലിലേക്ക് ഉപേക്ഷിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. ഉടൻ എക്സൈസ് പിടികൂടുകയായിരുന്നു. തുടർന്ന് കായലിൽ നടത്തിയ തിരച്ചിലാണ് കൂടുതൽ മദ്യക്കുപ്പികൾ കണ്ടെത്തിയത്.

ഡ്രൈ ഡേയിൽ സ്ഥിരം വിൽപ്പന

നിരവധി പരാതികൾ ഇയാളെ കുറിച്ച് മുമ്പും ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. ഡ്രൈ ഡേ നോക്കിയാണ് ഇയാൾ കൂടുതൽ മദ്യം അനധികൃതമായി വാങ്ങുകയും വാങ്ങിയ മദ്യ കുപ്പികൾ കായലിൽ താഴ്ത്തി വെക്കുകയും ചെയ്തത്. ആവശ്യക്കാർക്ക് അര ലിറ്ററിന് 600 രൂപ വാങ്ങിയാണ് വിറ്റിരുന്നതെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് സംഘത്തിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൾ ഷുക്കൂർ, മനോജ് കുമാർ വി കെ, സന്തോഷ് കുമാർ വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുർജിത്ത് ടി ജി, ഷഫീക്ക് കെ എസ്, ഹരീഷ് കുമാർ കെ എച്ച്, ജി ആർ രണദിവെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജയകുമാരി വി കെ എന്നിവർ ഉണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി
പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ