വീട്ടിലെ പൂട്ടിയിട്ട മുറിയില്‍ സൂക്ഷിച്ച കഞ്ചാവും പണവും പൊലീസ് കണ്ടെടുത്തു

By Web TeamFirst Published Mar 4, 2020, 4:04 PM IST
Highlights

വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ സൂക്ഷിച്ച കഞ്ചാവും പണവും പൊലീസ് കണ്ടെടുത്തു. 

തിരുവനന്തപുരം: വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും വിൽപ്പന സാമഗ്രികളും വിൽപ്പന നടത്തി ലഭിച്ചതെന്നു കരുതുന്ന പതിനാലായിരത്തോളം രൂപയും പോലീസ് കണ്ടെടുത്തു. മാറനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടല മൈതാനത്തിനു സമീപം വിപിൻ സ്റ്റാൻലിയുടെ വീട്ടിൽ നിന്നും 2100 ഗ്രാം കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത് എസ് എച് ഒ രതീഷ്, എസ് ഐ സന്തോഷ് എന്നിവർക്ക് ലഭിച്ച  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് ബാഗിൽ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്.

ചൊവാഴ്ച്ച രാത്രി പത്തര മണിയോടെ എത്തിയ പൊലീസ് സംഘം വീട് വളയുകയും പരിശോധന ആരംഭിക്കുകയും ചെയ്തു. പൂട്ടിയിട്ടിരുന്ന കിടപ്പ് മുറിയുടെ വാതിൽപൂട്ട് പൊളിച്ചാണ് അകത്തു കടന്നത്. മുറിയിൽ നടത്തിയ പരിശോധനയിൽ കട്ടിലിനടിയിൽ നിന്നും  എടുത്ത ബാഗിലാണ് കഞ്ചാവ് ഉണ്ടായിരുന്നത്. പൊട്ടിക്കാത്ത ഒരു കവറും പൊട്ടിച്ച ഒരു കവറിലുമായി ആണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഴിഞ്ഞ പത്തോളം കവറുകളും വിൽപ്പന നടത്തി ലഭിച്ചതെന്ന് സംശയിക്കുന്ന പതിനാലായിരത്തോളം രൂപയും ഇവിടെ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അതേ സമയം പ്രതിയെ പിടികൂടാനായിയില്ല.വീട്ടിൽ ഈ സമയം പ്രതിയുടെ അമ്മയും സഹോദരനും മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിൽ താമസമെങ്കിലും ഇയാളുടെ മറ്റു വിവരങ്ങൾ ഒന്നും വീട്ടുകാർക്ക് അറിവില്ല. വീട്ടിൽ ഇല്ലാത്ത സമയം ഇയാൾ മുറി പൂട്ടി പോകുകയാണ് പതിവ് എന്നു ഇവർ പറഞ്ഞു.

അതേ സമയം പ്രതിക്കായുള്ള തെരച്ചിൽ ആരംഭിച്ചതായും ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു. മാറനല്ലൂർ കണ്ടല പ്രദേശങ്ങളിൽ വ്യാപകമായി കഞ്ചാവ് കച്ചവടം നടക്കുന്നതായി രഹസ്യ വിവരമുണ്ടായിരുന്നു. എന്നാൽ എക്സൈസ് പരിശോധനകളിൽ പിടിക്കപ്പെടുന്നത് ഒന്നോ രണ്ടോ പൊതികളിൽ ഒതുങ്ങുമായിരുന്നു. പലപ്പോഴും ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നതിനു മുൻപ് പ്രതികൾ  ലഹരി ഉല്പനങ്ങളുമായി കടന്നിരിക്കും. സ്‌കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വച്ചുള്ളതാണ് ഈ കഞ്ചാവ് വിൽപന. പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി. 

click me!