മുൻ മന്ത്രിയും സിപിഎം നേതാവുമായ പി.കെ. ശ്രീമതിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫാമിലി പെൻഷൻ വാങ്ങിയെന്ന വ്യാജ പ്രചാരണത്തിൽ ജനം ടിവി, ജന്മഭൂമി, കർമ്മ ന്യൂസ് എന്നിവരടക്കമുള്ള മാധ്യമങ്ങൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കണ്ണൂർ: സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ കണ്ണൂർ റൂറൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, സോഷ്യൽ മീഡിയ വഴി വ്യക്തികൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് വഞ്ചന നടത്തുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ജനം ടിവി, ജന്മഭൂമി ദിനപ്പത്രം, ഓൺലൈൻ മാധ്യമങ്ങളായ കർമ്മ ന്യൂസ്, ഭാരത് ലൈവ്, കണ്ണൂരിൽ നിന്നുള്ള സായാഹ്ന പത്രം സുദിനം എന്നിവയായിരുന്നു പി.കെ. ശ്രീമതിക്കെതിരെ തെറ്റായ വാർത്ത നൽകിയത്. ഇത് സംബന്ധിച്ച വാർത്തകളുടെ തെളിവുകൾ ശേഖരിക്കലാണ് ആദ്യ ഘട്ടം. ഇവയുടെ ആധികാരികത ഉറപ്പാക്കാൻ മെറ്റക്ക് കത്ത് നൽകും. തുടർന്ന് വാർത്ത തയ്യാറാക്കിയ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കും.
റൂറൽ സൈബർ പൊലീസ് ഇൻസ്പെക്ടർക്കാണ് അന്വേഷണ ചുമതല. സൈബർ ഓപ്പറേഷൻസിന്റെ ചുമതലയുള്ള ഐജി പി. പ്രകാശിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. കുന്നംകുളം മുൻ എം.എൽ.എ പി.കെ. കൃഷ്ണന്റെ ഭാര്യയെന്ന വ്യാജേന സിപിഎം നേതാവ് പി.കെ. ശ്രീമതി ഫാമിലി പെൻഷൻ വാങ്ങിയെന്നായിരുന്നു വ്യാജ വാർത്ത പ്രചരിപ്പിച്ചത്.
