
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിൽ എൻഐഎ അറസ്റ്റ് ചെയ്ത എസ്ഡിപിഐ അംഗത്തിന് അവധി അനുവദിക്കുന്നതിനെ ചൊല്ലി രാഷ്ട്രീയ വിവാദം. അവധി അപേക്ഷാ ആവശ്യത്തെ യുഡിഎഫ് പിന്തുണച്ചു എന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്. എന്നാല്‍ അവധി അപേക്ഷയുടെ കാര്യത്തിൽ ഉചിതമായ തീരുമാനം സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും എടുക്കാം എന്ന ശുപാർശ നൽകുകയാണ് ഉണ്ടായതെന്ന് യുഡിഎഫ് വിശദീകരിക്കുന്നത്. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ഇ.പി. അൻസാരിയ്ക്ക് അവധി ആവശ്യപ്പെട്ട് എസ് ഡി പി ഐ അവതരിപ്പിച്ച പ്രമേയത്തെ എൽഡിഎഫ് അംഗങ്ങൾ എതിർത്തിരുന്നു. തീവ്രവാദ ബന്ധം ആരോപിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ രാജ്യവ്യാപക റെയ്ഡിന്റെ ഭാഗമായാണ് അൻസാരിയെ അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്ത് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഐ എസ് പ്രവർത്തനത്തിന് സഹായം ചെയ്തെന്ന് എൻ ഐ എ സത്യവാങ്മൂലം നല്‍കിയിരുന്നു. പ്രതികൾ ഐ എസ് പ്രവർത്തനത്തിന് സഹായം ചെയ്തുവെന്നും ദേശവിരുദ്ധ പ്രവർത്തനത്തിനായ ഗൂഡാലോചന നടത്തി എന്നതടക്കമുള്ള കുറ്റകൃത്യത്തിൽ പങ്കാളികളായെന്നാണ് എൻ ഐ എ കോടതിയെ അറിയിച്ചത്. വലിയ തയ്യാറെടുപ്പിനൊടുവിലാണ് എന്‍ ഐ എ സംസ്ഥാന വ്യാപക റെയ്ഡ് നടത്തിയത്. കൊല്ലം, കോട്ടയം, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട്, വയനാട് പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും റെയ്ഡ്. ദില്ലിയില്‍ നിന്നെത്തിയ സംഘത്തിനൊപ്പം കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരായിരുന്നു റെയ്‍ഡിന് നേതൃത്വം കൊടുത്തത്. പലയിടത്തും സംസ്ഥാന പൊലീസിന് ഒഴിവാക്കി കേന്ദ്രസേനയുടെ സുരക്ഷയോട് കൂടിയായിരുന്നു പരിശോധന.
കരമന അഷ്റഫ് മൊലവി, പത്തനം തിട്ട ജില്ലാ സെക്രട്ടറി സാദിക് അഹമ്മദ്, സോണൽ സെക്രട്ടറി ഷിഹാസ്, ഈരാറ്റുപേട്ട സ്വദേശികളായ, എംഎംമുജീബ്, അൻസാരി, നജ്മുദ്ദീൻ, സൈനുദ്ദീൻ, പികെ ഉസ്മാൻ, സംസ്ഥാന ഭാരവാഹിയായ യഹിയ കോയ തങ്ങൾ, കെ മുഹമ്മദാലി, കാസകോട് ജില്ലാ പ്രസിഡന്‍റ് സിടി സുലൈമാൻ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട്ടെ ആസ്ഥാന മന്ദിരമടക്കം എന്‍ഐഎ റെയ്ഡ് ചെയ്തിരുന്നു. രേഖകളും നോട്ടിസുകളും ലാപ് ടോപ്പുകളും കംപ്യൂട്ടറുകളടക്കമുള്ളവ എന്‍ഐഎ പിടിച്ചെടുത്തിരുന്നു.
'പോപ്പുലര്‍ ഫ്രണ്ട് ഐഎസിനെ സഹായിക്കുന്നു', ദേശവിരുദ്ധ പ്രവർത്തനത്തിനായി ഗൂഡാലോചന നടത്തിയെന്ന് എന്‍ഐഎPl
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam