
നെടുമങ്ങാട്: കാര്യങ്ങൾ എല്ലാം അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്ന് വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ അധികൃതർക്കെതിരെ ആൾക്കൂട്ട വിചാരണയ്ക്ക് പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ അമ്മാവൻ. കാര്യങ്ങളെ കുറിച്ചെല്ലാം അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നാണ് പ്രധാന ആരോപണം. വാര്‍ഡനാരാണെന്ന് ചോദിക്കുമ്പോൾ താനാണെന്ന് പറയുന്ന ആൾ ഹോസ്റ്റലിന്റെ കാര്യങ്ങൾ അറിയണ്ടേ? അസിസ്റ്റന്റ് വാര്‍ഡനും വാര്‍ഡനും ഹോസ്റ്റലിൽ കയറാറില്ല. ഹോസ്റ്റലിൽ എന്ത് നടന്നാലും ഡീൻ ഉത്തരവാദിയാണ്, ഒഴിഞ്ഞുമാറാൻ കഴിയില്ല. സിദ്ധാര്‍ത്ഥൻ ചെയ്തുവെന്ന് പറയുന്ന ശുചിമുറിയിൽ ആരാണ് ആദ്യം കയറിയത്, എന്താണ് കണ്ടത്? ആരാണ് വാതിൽ തുറന്നത് ഇതെല്ലാം അറിയാവുന്ന മൂന്ന് പേരേയുള്ളൂ. വേറാര്‍ക്കും അറിയില്ല, പൊലീസും ഒന്നും കണ്ടിട്ടില്ല. തിരക്കഥ കൃത്യമായാണ് തയ്യാറാക്കിയിരിക്കുന്നത്.
എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും ഡീൻ മറച്ചുവെച്ചു. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞാണ് പൊലീസിനൊപ്പമാണ് ഡീൻ വീട്ടിലെത്തിയത്. എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നാണ് വീട്ടിലെത്തിയ ഡീൻ പറഞ്ഞത്. ഇത് അദ്ദേഹത്തിന് പറ്റിയ പണിയാണോ, പണി കളഞ്ഞ് വേറെ വല്ല പണിക്കും പോകണമെന്നും രൂക്ഷമായാണ് സിദ്ധാർത്ഥന്റെ ബന്ധു പ്രതികരിക്കുന്നത്. സസ്പെൻഷൻ പോലെ നടപടി വരുമെന്ന് അറിഞ്ഞിട്ടാണ് മുൻകൂറായി ഈ പ്രതികരണമെന്നാണ് സിദ്ധാർത്ഥന്റെ അമ്മാവൻ ഷിബു ആരോപിക്കുന്നത്.
അതേസമയം പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ ഡീനെതിരെ ആക്ഷേപവുമായി സസ്പെന്‍ഷനിലായ മുന്‍ വി സി ശശീന്ദ്രനാഥ് രംഗത്തെത്തിയിരുന്നു. സിദ്ധാർഥിന് മർദ്ദനമേറ്റ കാര്യം ഡീന്‍ മറച്ചുവച്ചു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടുള്ള ആത്മഹത്യ എന്നാണ് ഡീൻ തന്നോട് പറഞ്ഞത്. റാഗിങ് ആണ് മരണ കാരണം എന്ന് തന്നെ അറിയിച്ചില്ല. അറിഞ്ഞിരുന്നെങ്കിൽ കുറെക്കൂടി വേഗത്തിൽ ഇടപെടുമായിരുന്നു. തന്നെ അറിയിക്കേണ്ട ഉത്തരവാദിത്തം ഡീനിന്‍റേതാണെന്നും മുന്‍ വി സി ശശീന്ദ്രനാഥ് തുറന്നടിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam