
തൃശൂർ: തൃശ്ശൂർ പൂരത്തിന് തിടമ്പേറ്റാൻ കൊമ്പൻ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ഫിറ്റ്നസ് നൽകി. വനം വകുപ്പിന്‍റെ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി ആനക്ക് ടാഗ് കൈമാറി. പൂര ദിവസം രാമൻ ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റും. വർഷങ്ങളോളം തെക്കേ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തിയിരുന്നത് രാമചന്ദ്രനായിരുന്നു.
ഏഴു വർഷം മുമ്പാണ് ഈ ചുമതല എറണാകുളം ശിവകുമാർ ഏറ്റെടുത്തത്. ഇക്കൊല്ലം പൂരത്തിന് രാമനുണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്ന രാമചന്ദ്രൻ ഇക്കുറി ചെമ്പുക്കാവ് കാർത്ത്യായനി ക്ഷേത്രത്തിനു വേണ്ടിയാണ് കോലമേന്തുക. തൃശൂർ പൂരത്തിലെ പ്രധാന ഘടകക്ഷേത്രമാണ് ചെമ്പുക്കാവ്. രാമനെത്തുന്നതും ഇതാദ്യം.
തൃശൂർ പൂരത്തോടനുബന്ധിച്ച് ഈ വർഷവും പതിവ് തെറ്റിക്കാതെ ഇന്ത്യൻ റെയിൽവേ. പതിവുപോലെ പൂങ്കുന്നത്ത് ഇത്തവണയും താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ഒരു നൂറ്റാണ്ടിലധികമായി റെയിൽവേ തൃശൂര്‍ പൂരത്തിന് പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിക്കുന്ന പതിവ് മുടക്കിയിട്ടില്ല. ഇതോടൊപ്പം അധിക സൗകര്യങ്ങളും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. 16305/16306 എറണാകുളം – കണ്ണൂര്‍ ഇന്‍റര്‍സിറ്റി, 16307/16308 കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യൂട്ടീവ്, 16301/16302 തിരുവനന്തപുരം – ഷൊര്‍ണ്ണൂര്‍ വേണാട്, 16791/16792 തൂത്തുക്കുടി പാലക്കാട് – പാലരുവി എന്നീ എക്‌സ്പ്രസ് ട്രെയിനുകള്‍ക്കാണ് മെയ് 6, 7 (ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ ഇരുദിശകളിലേക്കും പൂങ്കുന്നത്ത് താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
ട്രെയിനുകളും സ്റ്റേഷനിൽ എത്തുന്ന സമയവും
ഇതിന് പുറമെ പൂരത്തിന് വൻ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ തന്നെ തൃശൂര്‍, പൂങ്കുന്നം സ്റ്റേഷനുകളില്‍ അധിക ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കാനുള്ള സംവിധാനവും കുടിവെള്ളവും റെയിൽവേ തയ്യാറാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കൂടുതല്‍ പൊലീസ്, റെയില്‍വേ സുരക്ഷാ സേനാംഗങ്ങളെയും റെയില്‍വേ ഉദ്യോഗസ്ഥരെയും വിന്യസിക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. അനാവശ്യ തിക്കുംതിരക്കും സമയനഷ്ടവും ഒഴിവാക്കുന്നതിന് വേണ്ടി യാത്രക്കാര്‍ ടിക്കറ്റെടുക്കാന്‍ യുടിഎസ് ഓണ്‍ മൊബൈല്‍ ആപ്പ് സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് റെയില്‍വേ അഭ്യര്‍ത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം