
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലിക്കേസിൽ പരാതി നൽകിയ പ്രശാന്ത് പരിയാരം മെഡിക്കൽ കോളേജിൽ കരാർ തൊഴിലാളിയായാണ് ജോലി നോക്കുന്നത്. ചെങ്ങളായിയിൽ പള്ളി വക സ്ഥലം 20 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് പെട്രോൾ പമ്പ് സ്ഥാപിക്കാനൊരുങ്ങുന്നത്. കുറഞ്ഞത് 80 ലക്ഷം രൂപയാണ് പമ്പ് സ്ഥാപിക്കാൻ ആവശ്യം. ബിപിസിഎല്ലിൻ്റെ ഡീലർഷിപ്പ് എടുക്കാനായിരുന്നു ശ്രമം. പമ്പിന്റെ നിർമാണ അനുമതിക്കാണ് പ്രശാന്ത് എഡിഎമ്മിനെ സമീപിച്ചത്. പരിയാരം മെഡിക്കൽ കോളേജിലാണ് പി പി ദിവ്യയുടെ ഭർത്താവും ജോലി ചെയ്യുന്നത്. ഇരുവരും പരിചയക്കാരാണെന്ന് ആരോപണമുയരുന്നുണ്ട്. പ്രശാന്ത് സ്ഥാപിക്കുന്ന പമ്പിന് അനുമതി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന ധ്വനിയിലാണ് യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ എത്തിയ ദിവ്യ പറഞ്ഞത്. പിറ്റേ ദിവസം നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പിന്നാലെയാണ് നവീന്‍ ബാബു 98500 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയുമായി പ്രശാന്ത് രംഗത്തെത്തിയത്. വാട്സ് ആപ് വഴി മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
വീൻ ബാബുവിന്‍റെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയിൽ എത്തിച്ചു. ഉച്ചയോടെ പത്തനംതിട്ടയിലെത്തിച്ച മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. നവീൻ ബാബുവിന്‍റെ പൊതുദർശനവും സംസ്കാരവും നാളെ നടക്കും.
അതേസമയം, നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിച്ച പി.പി ദിവ്യക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് നവീന്‍റെ സഹോദരൻ പൊലീസിൽ പരാതി നല്‍കി. വിവാദ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തന്‍റെ പങ്കും അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയിൽ പ്രത്യേക കേസ് എടുക്കില്ലെന്നാണ് പൊലീസ് പറയുന്നതെന്നും മരണത്തിൽ സംശയങ്ങളുണ്ടെന്നും ദുരൂഹത നീങ്ങണമെന്നും സഹോദരൻ പറഞ്ഞു.
പൊലീസിൽ പരാതി നല്‍കിയിട്ടും കേസെടുത്തിട്ടില്ല. ഇത്രയും സത്യസന്ധനായ ഉദ്യോഗസ്ഥനെതിരെ ഇതുവരെയില്ലാത്ത ആരോപണം ഉന്നയിച്ചതിന് പിന്നിൽ ഗൂഡാലോചനയുണ്ട്. പൊലീസിന് പ്രാഥമിക അന്വേഷണമില്ലാതെ തന്നെ കേസെടുത്ത് അന്വേഷണം നടത്താവുന്നതാണ്. എന്നാൽ ഇതുവരെയും അതുണ്ടായിട്ടില്ല. നടപടിയുണ്ടായില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും സഹോദരൻ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam