
മലപ്പുറം: വിഷു ദിനത്തില്‍ എത്തിയ ദുരന്ത വാര്‍ത്ത ചേറൂര്‍ ഗ്രാമത്തിന് വിശ്വാസിക്കാൻ കഴിയുന്നതായിരുന്നില്ല. ദുബൈയിലെ നൈഫിലെ ഫ്രിജ്മുറാര്‍ ഏരിയയിലുണ്ടായ തീപിടുത്തത്തില്‍ ചേറൂര്‍ ചണ്ണയില്‍ സ്വദേശി കാളങ്ങാടന്‍ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവര്‍ മരിച്ചെന്ന വാര്‍ത്ത ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വലിയ ഞെട്ടലാണുണ്ടാക്കി. ഇന്ന് ഇരുവരുടെയും ചേതനയറ്റ ശരീരം വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴും തേങ്ങലോടെയാണ് നാട് അവരെ വരവേറ്റത്.
വിഷു സന്തോഷങ്ങളറിയിക്കാന്‍ മരിക്കുന്നതിന് മുമ്പ് ഇവര്‍ പിതാവ് ചന്തുവിന് വിളിച്ചിരുന്നു. റിജേഷ് പണിയുന്ന വീടിന്റെ അവസാന ഘട്ട പണികള്‍ നടക്കുന്നത് വീഡിയോ കോള്‍ വഴി കാണുകയും പണി തീര്‍ന്ന ഉടന്‍ പുതിയ വീടിലേക്ക് കയറാന്‍ വരുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. നേരത്തെ വിഷുവിന് മുമ്പ് വീടില്‍ കയറാനാണ് തീരുമാനിച്ചിരുന്നത്. പണി പൂര്‍ണ്ണമാവാത്തത് കാരണം നാട്ടില്‍ വരുന്നത് നീട്ടുകയായിരുന്നു.
വിഷുദിനത്തില്‍ റിജേഷിന്റെ ദുബൈയിലെ മുറിയില്‍ ദുബായിലെ ബന്ധുക്കള്‍ ഒത്തുകൂടി വിഷു ആഘോഷിക്കണമെന്ന് കരുതിയിരുന്നു. എന്നാല്‍ പലര്‍ക്കും അവധി ലഭിക്കാത്തതിനാല്‍ ഒത്തുകൂടല്‍ ഉപേക്ഷിക്കുകയായിരുന്നു. റിജേഷും ജിഷിയും ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുമ്പോഴാണ് അപകടം നടന്നത്. മുകളിലത്തെ ഫ്‌ലാറ്റില്‍ ആണ് തീ പിടിച്ചത്. അടുത്ത മുറിയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. പുക വിശ്വസിച്ചാണ് ഇരുവരും മരിച്ചത്.
11 വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് കുട്ടികളില്ല. ഡ്രീം ലൈന്‍ ട്രാവല്‍ ഏജന്‍സി റിജേഷിന്റെ സ്വന്തം സ്ഥാപനമാണ്. ഖിസൈസ് ക്രസന്റ് സ്‌കൂള്‍ അധ്യാപികയാണ് ജിഷി. ഏഴു മാസം മുമ്പാണ് ഇവര്‍ നാട്ടില്‍ വന്ന് മടങ്ങിയത്. കോഴിക്കോട്ടെ മിഠായിത്തെരുവിനു സമാനമായി വ്യാപാര സ്ഥാപനങ്ങളാല്‍ നിറഞ്ഞ മേഖലയാണ് ദുബായിലെ ദെയ്‌റ. മലയാളികളുടെ അടക്കം ആയിരക്കണക്കിനു വ്യാപര സ്ഥാപനങ്ങളിവിടെ ഉണ്ട്.
സ്ഥാപനമുടമകളും ജോലിക്കാരുമെല്ലാം ഇതിനു പരിസര പ്രദേശങ്ങളിലാണ് താമസിക്കുന്നത്. 100 കണക്കിന് ബാച്ചിലേഴ്‌സ് അപ്പാര്‍മെന്റുകളുമുണ്ട്. മലയാളികളുടെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ തലാല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നതു കണ്ടെങ്കിലും ഇത്ര വലിയ ദുരന്തമാണെന്ന സൂചന പോലും ആദ്യം ഉണ്ടായിരുന്നില്ല. ഇന്ത്യക്കാര്‍ക്കു പുറമെ ആഫ്രിക്കക്കാരും പാക്കിസ്ഥാനികളും ഇവിടെ താമസിക്കുന്നുണ്ട്. പല മുറികളിലും പല തട്ടുകളായി കട്ടിലുകള്‍ ഇട്ട് അഞ്ചും ആറും പേരാണ് താമസിക്കുന്നത്. വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് പലരും ഇവിടേക്ക് ഓടിയെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam