
ഇടുക്കി: ഇരട്ടയാറിൽ വീണ്ടും കടുവയുടെ സാന്നിധ്യം. കഴിഞ്ഞ രാത്രിയിൽ ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങിയ ആളാണ് വഴിയരികിൽ കടുവ നിൽക്കുന്നത് കണ്ടത്. അതേസമയം വാത്തികുടിയിൽ കണ്ടത് പുലി വർഗത്തിൽപ്പെട്ട ജീവി ആകാമെന്ന നിഗമനത്തിൽ വനം വകുപ്പ്. ഇവിടെ കൂട് സ്ഥാപിയ്ക്കും.
കഴിഞ്ഞ ഒരാഴ്ചയായി കടുവ പേടിയിലാണ് ഇരട്ടയാർ പഞ്ചായത്തിലെ ഇടിഞ്ഞമല,അടയാളക്കല്ല് മേഖല. കൃഷിയിടങ്ങളിൽ കാൽപ്പാടുകൾ വ പതിഞ്ഞിട്ടുണ്ടെങ്കിലും വനം വകുപ്പ് പലയിടത്തായി സ്ഥാപിച്ച ക്യാമറകളിൽ ചിത്രം പതിഞ്ഞിട്ടില്ല. ഇതിനിടെ തിങ്കളാഴ്ച പുലർച്ചെ ഉദയഗിരി ടവർ ജങ്ഷനിൽ 2 കടുവകളെ കണ്ടെന്ന് ബൈക്ക് യാത്രികൻ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ രാത്രി 10 മണിയോടെ ഇരട്ടയാർ വെട്ടിക്കാമറ്റത്തിന് സമീപം റോഡരികിൽ മറ്റൊരാളും കടുവയെ കണ്ടത്.
ചെമ്പകപ്പാറ സ്വദേശിയായ ജോഷിയാണ് ഓട്ടോറിക്ഷയിൽ വരുന്നതിനിടെ കടുവ അടുത്തുള്ള റബർ തോട്ടത്തിലേയ്ക്ക് നടന്നു നീങ്ങുന്നത് കണ്ടത്. വനപാലകർ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.കഴിഞ്ഞ ദിവസം കടുവ സാന്നിധ്യം സംശയിക്കപ്പെട്ട അടയാളക്കല്ലിന്റെ താഴ്ഭാഗമാണ് വെട്ടിക്കാമറ്റം കവല ,ഇവിടെ റോഡരികിലും കൃഷിയിടത്തിലുമായി വന്യജീവിയുടെ കാൽപ്പാടുകളും പതിഞ്ഞിട്ടുണ്ട്.എന്നാൽ ഇത് കടുവയുടേതാണെന്ന് സ്ഥിരീകരണമില്ല. കഴിഞ്ഞ രാത്രിയിൽ തോപ്രാംകുടിയിൽ കൂട്ടിൽ നിന്നിരുന്ന ആടിനെ വന്യജീവി ആക്രമിച്ചിട്ടുണ്ട്. വാത്തികുടി മേഖലയിൽ കണ്ടെത്തിയത് പുലി വർഗ്ഗത്തിൽ പെട്ട ജീവി എന്നാണ് നിഗമനം.
ഇവിടെ കൂട് സ്ഥാപിച്ച് വന്യ മൃഗത്തെ പിടികൂടും. ഏതാനും നാളുകളായി വന മേഖലയിൽ നിന്നും മാറിയുള്ള ജനവാസ കേന്ദ്രങ്ങളിൽ, പുലി, കടുവ, കാട്ടുപോത്ത് തുടങ്ങിയ വന്യ മൃഗങ്ങൾ ഇറങ്ങുന്നതായാണ് നാട്ടുകാർ പറയുന്നത്.
Read Also; വേറിട്ട ലഹരി വിരുദ്ധ ബോധവത്കരണം; വിമുക്തിക്ക് മാറ്റുകൂട്ടി തണ്ണിമത്തനും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam