
തിരുവനന്തപുരം: ബൈക്കിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതൻ മരിച്ചു. ഐപിസി മൈലച്ചൽ സഭാ പുരോഹിതനായ വാഴിച്ചല്‍ പേരേക്കോണം ആനക്കുഴി, ശാലോമില്‍ ജോസ് പ്രകാശ് (44) ആണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു അപകടമുണ്ടായത്. കാരക്കോണം- വെള്ളറട റോഡിലെ തട്ടിട്ടമ്പലത്ത് ബൈക്ക് നിര്‍ത്തി സാധനം വാങ്ങാന്‍ ഇറങ്ങുന്നതിനിടയില്‍ പുറകില്‍ നിന്ന് വന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് ഇടിച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ജോസ് പ്രകാശിനെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ വെള്ളറട പൊലീസ് കേസ് എടുത്തു. തുടർ നടപടിയുടെ ഭാഗമായി തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനുമായി ബന്ധപ്പെടുമെന്ന് പൊലീസ് വിശദമാക്കി.
മറ്റൊരു സംഭവത്തിൽ ആലപ്പുഴയിൽ തട്ടുകട പൂട്ടി ഭാര്യയുമായി ബൈക്കിൽ പോയ ലോഡിംഗ് തൊഴിലാളി കാറിടിച്ച് മരിച്ചു. അപകടത്തിൽ ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. ആലപ്പുഴ പവ്വർ ഹൗസ് വാർഡിൽ ആറാട്ട് വഴി പടിഞ്ഞാറ് ശാന്തി ആശ്രമം വീട്ടിൽ വാഹിദ് (43) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ സലീന ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം രാത്രി 11ഓടെയാണ് അപകടമുണ്ടായത്. വഴിച്ചേരിയിലെ തട്ടുകട അടച്ച് ഭാര്യയോടൊപ്പം പോകുമ്പോൾ വെള്ളക്കിണറിന് സമീപത്ത് വെച്ച് അമിതവേഗത്തിൽ വന്ന കാർ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വാഹിദ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam