
കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസ്സിന്‍റെ മരണപ്പാച്ചിലിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. സിഗ്നലിൽ നിന്ന് അമിത വേഗതയിൽ മുന്നോട്ടെടുത്ത ബസ് ആണ് വൈപ്പിൻ സ്വദേശി ആന്‍റണിയെ ഇടിച്ചിട്ടത്. ബസിനടിയിലേക്ക് വീണ ആൻ്റണി തൽക്ഷണം മരിച്ചു. അപകടത്തിന് പിന്നാലെ സ്വകാര്യ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്ക് പോവുകയായിരുന്നു സിംല എന്ന ബസ്. കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിൽ സിഗ്നൽ കട്ട് ആകുന്നതിന് മുൻപ് മുന്നോട്ടെടുക്കുന്നതിനായി ബസ് അമിത വേഗതയിലായിരുന്നു. സിഗ്നലിൽ ഇടത് വശം ചേർന്ന് പോവുകയായിരുന്ന ആന്‍റണി ബസ് തട്ടിയതോടെ ടയറിന്‍റെ ഭാഗത്തേക്ക് വീണു. വൈപ്പിൻ സ്വദേശിയായ ആന്‍റണിയെ (46 വയസ്) ഹോം ഗാർഡും നാട്ടുകാരും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്വകാര്യ ബസ്സിന്‍റെ അമിതവേഗതയിൽ തൃക്കാക്കരയിലും കഴിഞ്ഞ ദിവസം വഴി യാത്രക്കാരൻ മരിച്ചിരുന്നു. ബിഹാർ സ്വദേശി യോഗേന്ദ്ര ശർമ്മക്ക് ആണ് ജീവൻ നഷ്ടമായത്. തൃക്കാക്കര അന്പലത്തിന് മുന്നിൽ ബൈക്ക് മറിഞ്ഞതിന്‍റെ തുടർന്നുണ്ടായ ഗതാഗതകുരുക്കിനിടെ സ്വകാര്യ ബസ് അശ്രദ്ധമായി ഇടത് വശം ചേർന്ന് മുന്നോട്ടെടുത്തപ്പോഴാണ് ഇദ്ദേഹത്തെ ഇടിച്ചത്.25 വയസ്സായിരുന്നു യോഗേന്ദ്ര ശർമ്മക്ക്. നഗരത്തിലെ സ്വകാര്യ ബസ്സിന്‍റെ മരണപ്പാച്ചിലിനെതിരെ നിശിതമായ വിമർശനം ഹൈക്കോടതി തുടർച്ചയായി ഉന്നയിക്കുന്പോഴാണ് അപകടങ്ങൾ ആവർത്തിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam