
ചാരുംമൂട്: ആലപ്പുഴയില്‍ മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ ചാരുംമൂട് ടൗണിൽ വച്ചായിരുന്നു അപകടം. അടൂരിൽ നിന്നും കായംകുളത്തേക്ക് വന്ന കൂട്ടുങ്കൽ ബസും സുൽത്താൻ ബസും തമ്മിലാണ് ഇടിച്ചത്. സിഗ്നൽ കടന്ന് മുന്നോട്ടു വന്ന സുൽത്താൻ ബസിനെ പിന്നാലെ വന്ന കൂട്ടുങ്കൽ ബസ് മറികടക്കുമ്പോൾ പിൻ ഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കൂട്ടുങ്കൽ ബസിന്റെ മുൻവശം തകരുകയും ചില്ല് പൂർണ്ണമായും പൊട്ടിച്ചിതറുകയും ചെയ്തു.
ഈ ബസിൽ യാത്ര ചെയ്തിരുന്ന സ്ത്രീക്കും കുട്ടിക്കുമാണ് പരിക്കേറ്റത്. ഇവരെ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസുകളുടെ മത്സര ഓട്ടത്തിത്തിനെതിരെ ഓടിക്കൂടിയ നാട്ടുകാര്‍ പ്രതിഷേധ സമരവും നടത്തി. വിവരമറിഞ്ഞ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വാഹന പരിശോധന നടത്തി. രാവിലെ ഈ രണ്ടു ബസുകളും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ ചാരുമൂട്ടിൽ തടഞ്ഞ് താക്കീത് ചെയ്ത് വിട്ടിരുന്നതാണ്. രണ്ടു ബസുകളിലെയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റോഡിൽ തെറിച്ചു വീണ ബസിന്റെ ചില്ലുകൾ ജീവനക്കാരെ കൊണ്ട് പൊലീസ് നീക്കം ചെയ്യിച്ചു.
Read More : ചിറയിൻകീഴ് വാഹനാപകടം : ബൈക്ക് യാത്രക്കാരെ കാർ ഇടിച്ച് തെറിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ
Read More : ബൈക്ക് അപകടത്തിൽപ്പെട്ടു, ലിഫ്റ്റ് ചോദിച്ച് കയറിയ യുവാവ് റോഡിൽ മരിച്ചു, രക്ഷിക്കാതെ കടന്ന ബൈക്കുടമ അറസ്റ്റിൽ