
ആലപ്പുഴ: നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾക്കായി വകയിരുത്തിയിട്ടുള്ള 1000 കോടി രൂപയിൽ നിന്ന് ഒരു നിയോജക മണ്ഡലത്തിൽ ഏഴ് കോടി രൂപ എന്ന നിരക്കിൽ ജില്ലയിലെ പദ്ധതികൾ തിരഞ്ഞെടുക്കുന്നതിന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് മന്ത്രിതല യോഗം വിളിച്ചത്. ഓരോ നിയോജക മണ്ഡലത്തിൽ നിന്നും അതത് ജനപ്രതിനിധികൾ തെരഞ്ഞെടുക്കുന്ന ഏഴുകോടി രൂപയുടെ പദ്ധതിയാണ് അംഗീകരിക്കുകയെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.
വരുന്ന 18 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണമെന്നത് മാത്രമാണ് ആകെയുള്ള നിബന്ധനയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതികൾക്ക് ഭൂമി ലഭ്യമാണോയെന്ന് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും ജില്ല കളക്ടറും ഉറപ്പാക്കണം. പദ്ധതി 18 മാസത്തിൽ പൂർത്തിയാക്കുന്നതിന് സാധ്യമാകുന്ന വിധത്തിൽ ഭൂമി കണ്ടെത്താൻ കഴിയുമെങ്കിൽ അതും പരിഗണിക്കാം. ഭൂമി ഏറ്റെടുക്കുന്നത് തീരെ ബുദ്ധിമുട്ടുള്ള പദ്ധതികൾ ഒഴിവാക്കാനും മന്ത്രി നിർദ്ദേശം നൽകി.
എംഎൽഎമാരായ ദലീമ ജോജോ, പിപി ചിത്തരഞ്ജൻ, എച്ച് സലാം, തോമസ് കെ തോമസ്, എംഎസ് അരുൺകുമാർ, കായംകുളം എംഎൽഎയുടെ പ്രതിനിധി, ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസ്, സബ് കളക്ടർ സമീർ കിഷൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. അരൂർ മണ്ഡലത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള പദ്ധതി ദലീമ ജോജോ എം.എൽ.എ. മുന്നോട്ട് വച്ചു. ചേർത്തലയിൽ വികസനത്തിന് ഏറെ അനുയോജ്യമായ പദ്ധതിയായിരിക്കും അംഗീകരിക്കുകയെന്ന് മന്ത്രി പറഞ്ഞു.
ആലപ്പുഴ മണ്ഡലത്തിൽ നെഹ്‌റുട്രോഫി സ്ഥിരം പവലിയനും അമിനിറ്റി സെന്ററും നിർമിക്കുന്ന പദ്ധതി മുന്നോട്ട് പോയതായും എസ്റ്റിമേറ്റ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കി വരുന്നതായും പി.പി. ചിത്തരജ്ഞൻ എം.എൽ.എ പറഞ്ഞു. അമ്പലപ്പുഴ മണ്ഡലത്തിൽ ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഐ.പി. ബ്ലോക്കിന്റെ ഭാഗമായ നിർമാണ പ്രവർത്തനമാണ് നടപ്പാക്കുകയെന്ന് എച്ച്. സലാം എം.എൽ.എ. ചൂണ്ടിക്കാട്ടി. കുട്ടനാട് തേവർകാട്-വെള്ളാമത്ര റോഡ്, മുട്ടാർ റോഡ് ഉയർത്തൽ എന്നിവയ്ക്കാണ് തുക വിനിയോഗിക്കുകയെന്ന് തോമസ് കെ. തോമസ് എം.എൽ.എ. പറഞ്ഞു.
ഹരിപ്പാട് മണ്ഡലത്തിൽ ഹരിതം ഹരിപ്പാട് രണ്ടാം ഘട്ടത്തിനാണ് തുക വിനിയോഗിക്കുക. മാവേലിക്കര മണ്ഡലത്തിൽ റോഡുകളുടെ നവീകരണമാണ് നടത്തുക. ചങ്ങംകുളങ്ങര-വാലുകുറ്റി റോഡ്, വെട്ടിയാർ-പള്ളിമുക്ക് റോഡ്, ഗുരുനാഥൻ കുളങ്ങര-കണ്ണനാകുഴി- പലയൂർ റോഡ് എന്നിവയാണ് ഉൾപ്പെടുത്തുകയെന്ന് എം.എസ്.അരുൺകുമാർ എം.എൽ.എ പറഞ്ഞു. കായംകുളത്ത് ജില്ല ഓട്ടിസം സെന്റർ, കുന്നത്താലും മൂട്-കൂട്ടും വാതിൽക്കടവ് റോഡ് എന്നിവയാണ് പരിഗണിക്കുക. ചെങ്ങന്നൂരിൽ മാന്നാർ ചെങ്ങന്നൂർ പൈതൃക ഗ്രാമ പദ്ധതിയാണ് നടപ്പാക്കുക.
നവകേരള സദസ്സ്: നിരുത്തരവാദപരമായ മറുപടി നൽകരുത്
നവകേരള സദസ്സ് അതുകൊണ്ട് അവാസാനിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും പരിഹരിക്കാതെ നിരുത്തരവാദപരമായ മറുപടി നൽകിയതിനെക്കുറിച്ച് ജനപ്രതിനിധികൾക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ അനാസ്ഥ കാട്ടുന്നത് സർക്കാരിനെ മനഃപൂർവം മോശമായി ചിത്രീകരിക്കാനുള്ള ശ്രമമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സിൽ ലഭിച്ച പരാതികൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ യോഗം ഒരാഴ്ചയ്ക്കുള്ളിൽ വിളിക്കുമെന്നും യോഗത്തിൽ മന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam