
പുല്‍പള്ളി: വയനാട്ടിൽ കഞ്ചാവ് കടത്തുന്നതിനിടെ രണ്ട് സംഭവങ്ങളിലായി മൂന്ന് യുവാക്കളെ പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യ സംഭവത്തില്‍ എറണാകുളം പള്ളുരുത്തി സ്വദേശിയായ പുത്തന്‍വീട്ടില്‍ മുനാസ് (31) ആണ് പിടിയിലായത്. ജില്ല ലഹരിവിരുദ്ധ സ്‌ക്വഡ് നല്‍കിയ വിവരത്തെ തുടര്‍ന്ന് പുല്‍പള്ളി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ഞായറാഴ്ച വൈകീട്ട് പെരിക്കല്ലൂര്‍ തോണിക്കടവിന് സമീപം വെച്ച് പൊലീസിനെ കണ്ട് പരിഭ്രമിച്ച മുനാസിനെ വിശദമായ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. പരിശോധനയിൽ ഇയാളിൽ നിന്നും 180 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പുല്‍പള്ളി സബ് ഇന്‍സ്പെക്ടര്‍ സി. രാംകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
മറ്റൊരു സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളാണ് പിടിയിലായത്. കൂരാച്ചുണ്ട് സ്വദേശികളായ കണ്ണേറ വീട്ടില്‍ മുഹമ്മദ് മന്‍സൂര്‍ (20), കണ്ടോത്ത് കണ്ടി വീട്ടില്‍ ബ്രിജിത് (19) എന്നിവരെയാണ് ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും പുല്‍പ്പള്ളി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഞായറാഴ്ച വൈകുന്നേരം പെരിക്കല്ലൂര്‍ തോണിക്കടവ് ഭാഗത്തു നിന്നാണ് ഇരുവരും പിടിയിലായത്. മന്‍സൂറില്‍ നിന്ന് 88 ഗ്രാമും, ബ്രിജിത്തിന്റെ കയ്യില്‍ നിന്ന് 82 ഗ്രാമും കഞ്ചാവ് പിടിച്ചെടുത്തു. പുല്‍പള്ളി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ഡി. മിഥുന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രദേശത്ത് പരിശോധന ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam