
ഇടുക്കി: പുഷ്പ - ടു സിനിമ കാണാന്‍ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയില്‍. വണ്ടിപെരിയാര്‍ എച്ച് പി സി മൂലക്കയം പുതുവല്‍ ജയറാം പ്രതീപ് ( 22 ) ആണ് മരിച്ചത്. മൂലക്കയം സ്വദേശിയായ രാഹുല്‍ ( വിഷ്ണു - 23) ഗുരുതരാവസ്ഥയില്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിന് ഇവര്‍ സഞ്ചരിച്ച ബൈക്ക് കമ്പത്ത് വച്ച് ബസില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ മധുരൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജയറാം പ്രതീപ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതിനിടെ ഇടുക്കിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കട്ടപ്പന സ്റ്റാൻ്റിൽ യുവാവിൻ്റെ ദേഹത്തേക്ക് ബസ് പാഞ്ഞ് കയറിയ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു എന്നതാണ്. ബൈസൺ വാലി സ്വദേശി സിറിൾ വർഗീസിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ഒരു മാസത്തേക്കാണ് ഇടുക്കി ആർ ടി ഒ സസ്പെൻഡ് ചെയ്തത്. ഇയാളെ എടപ്പാൾ ഐ ഡി ടി ആർ ഇൽ ഒരു മാസത്തെ ഡ്രൈവിംഗ് പരിശീലനത്തിനും അയച്ചിട്ടുണ്ട്. കുമളി സ്വദ്ദേശി വിഷ്ണു പതിരാജാണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. വാഴവരയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിയായ വിഷ്ണു കട്ടപ്പനയിൽ നിന്നും തിരികെ പോകാനായി ബസ് കാത്തിരിക്കുകയായിരുന്നു. ഈ സമയത്താണ് മൂന്നാറിൽ നിന്നുമെത്തി നെടുങ്കണ്ടത്തിന് പോകാൻ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ദിയമോൾ എന്ന ബസ് വിഷ്ണുവിന്‍റെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. വിഷ്ണുവിന്‍റെ നെഞ്ചിനൊപ്പം ബസിന്‍റെ മുൻഭാഗം കയറി. ഇരിപ്പിടം ഉൾപ്പെടെ വിഷ്ണു പുറകിലേയ്ക്ക് ചാഞ്ഞതിനാലാണ് വലിയം അപകടം ഒഴിവായത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം