
കൊച്ചി: കേരളത്തിൽ നിന്നും മറ്റൊരു ഭൂഗർഭ മത്സ്യം കൂടി കണ്ടെത്തി. തിരുവല്ല സ്വദേശി അരുൺ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റിൽ നിന്നാണ് അപൂര്‍വ്വയിനം വരാലിനെ കണ്ടെത്തിയത്. ചുവന്ന നിറത്തിൽ നീളമുള്ള ശരീരത്തോട് കൂടിയ ഈ ചെറിയ മത്സ്യത്തെ തിരിച്ചറിഞ്ഞത് നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്‌സ് റിസോഴസസിലെ ഉദ്യോഗസ്ഥരാണ്. എൻ ബി എഫ് ജി ആറിലെ ഗവേഷകനായ രാഹുൽ ജി കുമാറിന്‍റെ നേതൃത്വത്തിലെ ഗവേഷകസംഘം എനിഗ്മചന്ന മഹാബലി എന്നാണ് ഇതിന് ശാസത്രീയനാമം നൽകിയിരിക്കുന്നത്.
നേരത്തെ, മലപ്പുറം ജില്ലയിൽ നിന്നും ഇതിന് സമാനമായ ഒരു മത്സ്യം കണ്ടെത്തിയിരുന്നു. ലോകത്താകമാനം ഭൂഗർഭജലാശയങ്ങളിൽ നിന്ന് 250 ഇനം മത്സ്യങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏഴ് മത്സ്യങ്ങൾ കേരളത്തിലാണുള്ളത്. ഇന്ത്യയിൽ, ഭൂഗർഭജലാശയ മത്സ്യവൈവിധ്യങ്ങളുടെ പ്രഭവകേന്ദ്രമായി കേരളം മാറിയിരിക്കുകയാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. ഇത്തരം മത്സ്യയിനങ്ങൾ കണ്ടെത്താൻ ഇനിയും സാധ്യതയുള്ളതിനാൽ ഈ മേഖലയിൽ കൂടുതൽ പഠനം നടത്തേണ്ടത് അനിവാര്യമാണെന്നും ഇവർ പറഞ്ഞു.
ഭൂഗർഭമത്സ്യങ്ങളുടെ സാന്നിധ്യം ജലാശയങ്ങളിലെ വെള്ളത്തിന്‍റെ ഗുണനിലവാരമാണ് വെളിപ്പെടുത്തുന്നത്. അതുകൊണ്ട് ശുദ്ധജല ലഭ്യത നിലനിർത്തുന്നത് ഇത്തരം മത്സ്യങ്ങളെ സംരക്ഷിക്കേണ്ടതിന് അനിവാര്യമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. കേരളത്തിൽ 300ലധികം ശുദ്ധജലമത്സ്യങ്ങളുണ്ട്. ഇതിൽ മൂന്നിലൊരു ഭാഗം തദ്ദേശീയ മത്സ്യങ്ങളാണ്. എന്നാൽ, ഭൂഗർഭജലാശലയങ്ങളിൽ കണ്ടെത്തപ്പെടാതെ ഇനിയും മത്സ്യങ്ങളുണ്ടാകാമെന്നാണ് ഗവേഷകരുടെ നിഗമനം.
കിണറുകളിലോ മറ്റ് ഭൂഗർഭജലാശയങ്ങളിലോ ഇത്തരം മീനുകളെ കണ്ടെത്തുന്നവർ കൊച്ചിയിലെ എൻ.ബി.എഫ്.ജി.ആർ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
മീഡിയ സെൽ
എൻ ബി എഫ് ജി ആർ കേന്ദ്രം, കൊച്ചി
ഫോൺ- 9020274737
ഫോൺ- 0484 239570.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam