
പാലക്കാട്: പാലക്കാട് കപ്പൂരിൽ കടകളിൽ കയറി മോഷണം നടത്തിയ കേസിലെ പ്രതി പിടിയിലായപ്പോൾ പറഞ്ഞ മോഷണ കാരണം കേട്ട് പൊലീസ് അമ്പരന്നു. അവധിക്ക് സ്വന്തം നാട്ടിൽ പോകുമ്പോൾ നാട്ടുകാർക്ക് സമ്മാനമായി നൽകാൻ വേണ്ടിയാണ് അണ്ടിപ്പരിപ്പും, സോപ്പും, ബിസ്കറ്റും അടക്കമുള്ള സാധനങ്ങൾ മോഷ്ടിച്ചതെന്ന് കൊൽക്കത്ത സ്വദേശി അബൂ റയ്ഹാൻ (26) സമ്മതിച്ചു. ശനിയാഴ്ച പുലർച്ചെയായിരുന്നു കപ്പൂർ കോഴിക്കര അങ്ങാടിയിലെ മൂന്ന് കടകളിൽ മോഷണം നടന്നത്. പലചരക്ക് കടകളിൽ നിന്ന് പണത്തിന് പുറമെ മോഷ്ടിക്കപ്പെട്ട വസ്തുക്കൾ വെളിച്ചെണ്ണ, അണ്ടിപ്പരിപ്പ്, സോപ്പ്, സിഗരറ്റ് പാക്കറ്റുകൾ, ബിസ്കറ്റ്, മിഠായി എന്നിവയായിരുന്നു.
കടക്ക് മുകളിൽ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് ചാലിശ്ശേരി പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. സി സി ടി വി ദൃശ്യങ്ങളിലുള്ളത് അബൂ റയ്ഹാനാണെന്ന് തിരിച്ചറിഞ്ഞ പൊലീസ്, ഇയാൾ ബംഗാളിലേക്ക് പോയതായി മനസ്സിലാക്കി. തുടർന്ന് പാലക്കാട്, കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. മോഷ്ടിച്ച തൊണ്ടിമുതലുമായി ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ കോയമ്പത്തൂരിൽ നിന്ന് അബൂ റയ്ഹാനെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
'കൊൽക്കത്തയിലെ വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ സാധനങ്ങൾ വാങ്ങാൻ കയ്യിൽ പണമില്ലായിരുന്നെന്നും, നാട്ടുകാർക്കും കൂട്ടുകാർക്കും കൊടുക്കാനാണ് അണ്ടിപ്പരിപ്പും, മിഠായിയും ബിസ്കറ്റുമൊക്കെ മോഷ്ടിച്ചതെന്നും" പ്രതി പോലീസിനോട് സമ്മതിച്ചു. മറ്റൊരു സംസ്ഥാനത്തേക്ക് പോകുന്നതിന് മുൻപ് 'സമ്മാനങ്ങൾ' സംഘടിപ്പിക്കാനായി നാട്ടിൽ മോഷണം നടത്തിയ ഈ വിചിത്ര കേസ് ഇപ്പോൾ നാട്ടുകാർക്കിടയിൽ ചിരിയും കൗതുകവും ഉണ്ടാക്കിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam