
കാസര്‍കോട്:കാസര്‍കോട് ചിറ്റാരിക്കാലില്‍ ഉപയോഗ്യ ശൂന്യമായ കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടത്തിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തി. ഒരു വര്‍ഷം മുമ്പ് കടുമേനിയില്‍ നിന്ന് കാണാതായ ആളുടേതാകാം അസ്ഥികൂടം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ചിറ്റാരിക്കാല്‍ ഇരുപത്തഞ്ചില്‍ ഉപയോഗ്യശൂന്യമായ കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ തലയോട്ടിയും എല്ലുകളുമാണ് കണ്ടെത്തിയത്.
വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ കുടിവെള്ളത്തിനായി കിണര്‍ വൃത്തിയാക്കാന്‍ ഏല്‍പ്പിച്ച തൊഴിലാളികള്‍ ചെളിയും മാലിന്യങ്ങളും കോരി കരക്കിട്ടപ്പോഴാണ് ഇവ കണ്ടത്. ഇതോടൊപ്പം ഒരു ആധാര്‍ കാര്‍ഡും കൊന്തയും പാന്‍റ്സും ടീ ഷര്‍ട്ടും കിട്ടിയിട്ടുണ്ട്. കടുമേനിയില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് കാണാതായ അനീഷ് എന്ന കുര്യന്‍റെ ആധാര്‍ കാര്‍ഡാണ് ഇതോടൊപ്പം ലഭിച്ചത്. ഇദ്ദേഹത്തിന്‍റേത് തന്നെയാകാം അസ്ഥികൂടം എന്ന നിഗമനത്തിലാണ് പൊലീസ്.
എന്നാല്‍, ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ഇത് സ്ഥിരീകരിക്കൂ. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ചിറ്റാരിക്കാല്‍ പൊലീസ് വ്യക്തമാക്കി.സംഭത്തെതുടര്‍ന്ന് പൊലീസും ഫോറന്‍സിക് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ചീര്‍പ്പും വള്ളി ചെരുപ്പും പാന്‍റസിന്‍റെ ഭാഗങ്ങളും ഉള്‍പ്പെടെയാണ് കണ്ടെത്തിയത്. കണ്ടെത്തിയ വസ്തുക്കള്‍ കൂടുതല്‍ പരിശോധനക്കായി കൊണ്ടുപോയി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam