വടകര വിലങ്ങാട് ഉരുൾപൊട്ടൽ നടന്ന സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ എത്തി

By Web TeamFirst Published Aug 9, 2019, 8:58 AM IST
Highlights

കനത്ത മലവെള്ളപ്പാച്ചിലുള്ളതിനാൽ വലിയ വാഹനങ്ങൾക്ക് സ്ഥലത്തേക്ക് എത്തിപ്പെടാൻ സാധിക്കാത്ത സാഹചര്യമാണ്. ചെങ്കുത്തായ കയറ്റമായതിനാലും ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുളളതിനാലും രക്ഷാപ്രവർത്തനം ദുഷ്കരമാണ്.

വടകര: വടകര വിലങ്ങാട് ഉരുൾപൊട്ടൽ നടന്ന സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ എത്തി. മൂന്ന് വീടുകൾ പൂർണ്ണമായും മണ്ണിനടിയിലായി. വിലങ്ങാട് ആലുമൂലയിലാണ് ഉരുൾപൊട്ടലുണ്ടായത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് ഉരുൾപൊട്ടിയത്. വിലങ്ങാട് അങ്ങാടിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ പാലൂർ റോഡിലാണ് അപകടമുണ്ടായത്. 7 വീടുകൾ ഉരുൾപൊട്ടലിൽ തകർന്നു. ടൗണിൽ നിന്ന് 500 മീറ്റർ മാത്രം അകലെയാണ് ദുരന്തമുണ്ടായത്

4 വീടുകളിൽ ആളുകൾ ഇല്ലായിരുന്നു. ഒരു വീട്ടിൽ ഒരു സ്ത്രീയും ഭർത്താവുമാണ് ഉണ്ടായിരുന്നത്. ഇതിൽ ഭർത്താവ് ദാസൻ രക്ഷപ്പെട്ടു. ഭാര്യയെ കാണാനില്ല. മറ്റൊരു വീട്ടിലുള്ള മൂന്ന് പേരെയും കാണാനില്ല. ഒരു പിക്കപ്പ് വാൻ, കാറ്, ബൈക്ക് എന്നിവയും ഒലിച്ചു പോയി.

പ്രദേശത്ത് ശക്തമായ മലവെള്ളപ്പാച്ചിലുള്ളത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്. വിവരമറിഞ്ഞ ഉടൻ തഹസിൽദാറുൾപ്പെട്ട സംഘം വിലങ്ങാട്ടേക്ക് തിരിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം ഉടൻ എത്തിപ്പെടാൻ സാധിച്ചില്ല. വടകര തഹസിൽദാർ കെ കെ രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാ പ്രവർത്തന് നേതൃത്വം നൽകുന്നത്.

കനത്ത മലവെള്ളപ്പാച്ചിലുള്ളതിനാൽ വലിയ വാഹനങ്ങൾക്ക് സ്ഥലത്തേക്ക് എത്തിപ്പെടാൻ സാധിക്കാത്ത സാഹചര്യമാണ്. ചെങ്കുത്തായ കയറ്റമായതിനാലും ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുളളതിനാലും രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ജെസിബി എത്തിച്ച് മണ്ണ് മാറ്റുന്നതടക്കമുള്ള പ്രവർത്തനങ്ങൾ ഇത് കാരണം വൈകുകയാണ്.

click me!