
ആലപ്പുഴ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പത്തിയൂർ ഇല്ലത്ത് പുത്തൻ വീട്ടിൽ ആഷിഖി (തക്കാളി ആഷിഖ്-25) നെ ഒരു വര്‍ഷക്കാലയളവില്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് കാപ്പ നിയമപ്രകാരം പൊലീസ് വിലക്കേര്‍പ്പെടുത്തി.
നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കായംകുളം, കിളിമാനൂർ, വള്ളികുന്നം എന്നീ സ്റ്റേഷൻ പരിധികളിൽ ഒട്ടനവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് പ്രദേശത്തെ ആക്രമികളായ യുവാക്കളുമായി ചേർന്ന് ഇയാള്‍ നിരന്തരം സമാധാന ലംഘന പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
2014 മുതൽ നാളിതുവരെയുള്ള കാലയളവുകളിൽ അടിപിടി, കൊലപാതക ശ്രമം, അതിക്രമിച്ചുകയറൽ, അക്രമം, തുടങ്ങിയ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുമുണ്ട്. ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയും നിലവിൽ കാപ്പ നിയമ പ്രകാരമുള്ള ഏഴാമത്തെ കരുതൽ തടങ്കലിൽ പാർപ്പിച്ചു വരുന്നതുമായ മുജീബ് റഹ്‌മാൻ എന്ന വെറ്റമുജീബിന്റെ അടുത്ത കൂട്ടാളിയാണ് ആഷിഖ്.
ഇയാള്‍ 2017, 2018 വർഷങ്ങളിൽ കാപ്പ നിയമ പ്രകാരംകരുതൽ തടങ്കലിലായിരുന്നു. രണ്ടാമത്തെ കരുതൽ തടങ്കലിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം വീണ്ടും കായംകുളം പൊലീസ് സ്റ്റേഷനിൽ നാല് കേസുകളിൽ പ്രതിയായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam