
കോഴിക്കോട്: വീട്ടിൽ അതിക്രമിച്ചു കയറി വിധവയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിലായി. മണാശ്ശേരി മുത്തേടത്ത്പൂമംഗലത്ത് റിട്ട. അധ്യാപകൻ സജീവ് കുമാറി നെയാണ് കോവളത്തു വെച്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മുക്കം പൊലീസ് സ്റ്റേഷനുസമീപത്തെ താമസക്കാരിയായ വീട്ടമ്മയെ കഴിഞ്ഞ മാസം 30 നാണ് പ്രതി പട്ടാപ്പകൽ പീഡിപ്പിക്കാൻ ശ്രമിച്ചത്. വീട്ടമ്മ ബഹളംവെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
താമരശ്ശേരി ഡിവൈഎസ്പി അഷ്റഫ് തെങ്ങിലകണ്ടിയുടെ മേൽനോട്ടത്തിൽ മുക്കം ഇൻസ്പെക്ടർ കെപി അഭിലാഷിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക സംഘത്തിന്റെ രണ്ടാഴ്ചക്കാലത്തെ നീക്കങ്ങളാണ് പ്രതിയെ കുടുക്കിയത്. തമിഴ്നാട്ടിലെ ഗൂഡല്ലൂർ, കർണാടകയിലെ ഗുണ്ടൽ പേട്ട എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ സജീവ് കുമാറിനെ വ്യാഴാഴ്ച പുലർച്ച കോവളത്തെ സ്വകാര്യ റിസോർട്ടിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.
എസ്ഐ സജിത്ത് സജീവ്, എഎസ്ഐ സലീം മുട്ടത്ത്, സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ഷെഫീഖ് നീലിയാനിക്കൽ, സൈബർ സെൽ ഉദ്യോഗസ്ഥരായ സത്യൻ കാരയാട്, റിജേഷ് എന്നിവരടങ്ങിയ സംഘമാണ് കോവളം പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടാത്തതിൽ വനിതാ സംഘടനകൾ ഉൾപ്പെടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
സജീവ് കുമാർ ഗൂഡല്ലൂർ, ഗുണ്ടിൽപേട്ട ഭാഗങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റ് ചമഞ്ഞ് ടാക്സി ഡ്രൈവറെ കബളിപ്പിച്ച സംഭവമാണ് ഇയാളെ പിടികൂടാൻ അന്വേഷണ സംഘത്തിന് കാര്യങ്ങൾ എളുപ്പമാക്കിയത്. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്ടറൽ മജിസ്ട്രേറ്റായി തന്നെ പ്രധാനമന്ത്രി നിയമിച്ചതാണെന്ന് ടാക്സി ഡ്രൈവറെ ഇയാൾ വിശ്വസിപ്പിച്ചത്.
വണ്ടിയിൽ സെക്ടറൽ മജിസ്ട്രേറ്റ് എന്ന ബോർഡും ഒട്ടിച്ചു. ഒരു ദിവസം മുഴുവൻ കറങ്ങിയ ശേഷം ഡ്രൈവറിൽ നിന്ന് 1300 രൂപയും വാങ്ങി മുങ്ങി. തുടർന്ന് ടാക്സി ഡ്രൈവർ തന്റെ ഫോണിൽ നിന്ന് സജീവ് കുമാർ നാട്ടിലേക്ക് ബന്ധപ്പെട്ട നമ്പറിൽ വിളിച്ച് ഗൂഗിൾ പേയിലൂടെ പണം നൽകാനാവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഇതിനെ പിന്തുടർന്നാണ് സജീവിനെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam